മുന്‍ പാക് രാഷ്ട്രപതി പര്‍വേസ് മുഷാറഫിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ സെയ്ഫുദ്ദീന്‍ സോസ് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. അവസരം നല്‍കിയാല്‍ കശ്മീരികള്‍ സ്വാതന്ത്ര്യമാണ് തെരഞ്ഞെടുക്കുകയെന്നാണ് സോസ് വ്യക്തമാക്കിയത്. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യമാണ് കോണ്‍ഗ്രസ് നേതാവ് ആവര്‍ത്തിച്ചത്.
കശ്മീരികള്‍ക്ക് പാകിസ്ഥാന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് മുഷറഫ് പറഞ്ഞിട്ടുണ്ട്. അവരുടെ ആഗ്രഹം സ്വാതന്ത്ര്യമാണ്. അന്നത് ശരിയായിരുന്നു, ഇന്നും ശരിയായി തുടരുന്നു. ഞാനും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു. പക്ഷെ അത് നടക്കാന്‍ പോകുന്നില്ല. ഇത് ഞാന്‍ ദീര്‍ഘകാലമായി പറയുന്ന കാര്യമാണ്', സോസ് വ്യക്തമാക്കി.
2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനത്തിന് മുന്നോടിയായി മുഷാറഫ് ഈ അഭിപ്രായം തന്റെ മന്ത്രിമാരോടും, സൈന്യത്തോടും പങ്കുവെച്ചിരുന്നതായി സോസ് പറയുന്നു. കശ്മീര്‍: ഗ്ലിംസസ് ഓഫ് ഹിസ്റ്ററി & ദി സ്റ്റോറി ഓഫ് സ്ട്രഗിള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് സോസിന്റെ പ്രസ്താവന.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മുഷാറഫിന് തന്റെ പദ്ധതി നടക്കില്ലെന്ന് മനസ്സിലായി. ഇതോടെയാണ് കശ്മീരികള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് മുന്‍ പാക് പ്രസിഡന്റ് തന്റെ മന്ത്രിസഭയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു.
എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളില്‍ ബിജെപി നിരാശ രേഖപ്പെടുത്തി. കോണ്‍ഗ്രസ് ഇന്ത്യയെ തരംതാഴ്ത്തുകയാണ്, ബിജെപി വക്താവ് സാംബിത് പത്ര വ്യക്തമാക്കി.