തെലുങ്കാനയിലെ ദുരഭിമാന കൊലയ്ക്ക് പിന്നിലെ സൂത്രധാരന്‍ മാരുതി റാവു രക്ഷപ്പെടാന്‍ കാണിച്ചത് അതിബുദ്ധി. കൊലപാതകത്തെ പറ്റി അറിവില്ലെന്ന് വരുത്താന്‍ കൃത്യം നടക്കുന്ന സമയത്ത് തന്റെ സാന്നിധ്യം ജില്ലാ കളക്ടറുടെ ഓഫീസിലായിരുന്നുവെന്ന് സ്ഥാപിക്കാനാണ് സാഹചര്യ തെളിവുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചത്.
അലീബി തെളിവുകളുണ്ടാക്കി രക്ഷപ്പെടാമെന്നായിരുന്നു മാരുതി റാവുവിന്റെ ധാരണ. അതിനാണ് മരുമകന്‍ പ്രണോയിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏര്‍പ്പെടുത്തിയ ശേഷം കൃത്യം നടക്കുന്ന ദിവസം മാരുതി റാവു ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനേയും ആര്‍ഡിഒയേയും കണ്ടത്. ഗണേശോത്സവത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മൂവരേയും കണ്ടതെന്നാണ് മാരുതി റാവു പറയുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാലും ഈ സമയം ഇവിടെയായിരുന്നുവെന്ന് വരുത്തി രക്ഷപ്പെടാനായിരുന്നു മാരുതി റാവുവിന്റെ പദ്ധതി.
ഇങ്ങനെയുള്ള അലിബി തെളിവുകളെ മറികടന്നാണ് പോലീസ് മാരുതി റാവുവിനെതിരെ തെളിവ് ശേഖരിച്ചത്. നീക്കങ്ങളെ കുറിച്ച് മാരുതി റാവു ഭാര്യയോടും പറഞ്ഞിരുന്നില്ല. ഭാര്യയില്‍ നിന്നാണ് മകളേയും മരുമകനേയും കുറിച്ച് വിശേഷങ്ങള്‍ മാരുതി റാവു അറിഞ്ഞിരുന്നത്. ഗര്‍ഭിണിയായ ശേഷം അമൃത അമ്മയെ വിളിക്കുമായിരുന്നു. ആശുപത്രിയില്‍ പോകുന്ന കാര്യവും അമ്മയില്‍ നിന്ന് മാരുതി റാവു അറിഞ്ഞു. ഉടനെ കൊലയാളി സംഘത്തെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
മരുമകനെ ഇഷ്ടമായെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ഒരു വശത്ത് ഒരു കോടിയുടെ ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു ഇയാള്‍. റേഷന്‍ കടക്കാരനായ താന്‍ കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്ന് മാരുതി റാവു പോലീസിനോട് പറഞ്ഞു. പിന്നീട് ഉന്നതരുമായി സൗഹൃദത്തിലുമായി ഇയാള്‍. ഏതായാലും തെളിവില്ലാതാക്കി കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു മാരുതി റാവുവിന്റെ ശ്രമം.