മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ കെട്ടിടങ്ങളിലും, പരിസരത്തും നടക്കുന്ന ആര്‍എസ്എസ് ശാഖകള്‍ വിലക്കാമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. വന്‍ പത്ര എന്ന പേരില്‍ പാര്‍ട്ടി പുറത്തിറക്കിയ വാഗ്ദാനങ്ങളുടെ പട്ടികയിലാണ് സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഭൂമിയിലും ആര്‍എസ്എസ് ശാഖകള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥിരമായി പങ്കെടുത്ത് യോഗങ്ങളും, മറ്റ് വ്യായാമങ്ങളും ചെയ്യുന്നതാണ് ശാഖകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് മധ്യപ്രദേശ് മേധാവി കമല്‍നാഥ്, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാധിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, പ്രതിപക്ഷ നേതാവ് അജയ് സിംഗ്, മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.
'ആര്‍എസ്എസ് ഒരു സാമൂഹിക സംഘടനയല്ല. അത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമാണ്. അവര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയുടെ ഗുണത്തിനായാണ്. അവര്‍ വര്‍ഗ്ഗീയതയാണ് പരത്തുന്നത്', വിലക്കിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മായാങ്ക് അഗര്‍വാള്‍ വ്യക്തമാക്കി. ആര്‍എസ്എസ് ശാഖകള്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം വോട്ട് ചെയ്ത് വിജയിപ്പിച്ച് അധികാരത്തില്‍ വന്നാല്‍ എല്ലാ പഞ്ചായത്തിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനത്തിലുണ്ട്.
കര്‍ഷകരുടെ വൈദ്യുതി ബില്‍ 50 ശതമാനമാക്കി കുറയ്ക്കും, ഡീസല്‍ പെട്രോള്‍ വില കുറയ്ക്കും, ജോലിയില്ലാത്ത ചെറുപ്പക്കാര്‍ക്ക് 10,000 രൂര തൊഴിലില്ലായ്മ വേതനം എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍.