യുകെയില്‍ എല്ലായിടത്തും അബോര്‍ഷന്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റണമെന്ന ആവശ്യവുമായി ഫാമിലി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ രംഗത്ത്. അബോര്‍ഷന്‍ നിശ്ചയിക്കാനുള്ള അധികാരം ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ നിന്നും മാറ്റി മെഡിക്കല്‍ റെഗുലേറ്റര്‍മാര്‍ക്ക് കൈമാറണമെന്നാണ് റോയല്‍ കോളേജ് ഓഫ് ജിപി'സ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അബോര്‍ഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥലങ്ങളിലെ നിയമപ്രകാരം രണ്ട് ഡോക്ടര്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് പ്രൊസീജ്യറിലേക്ക് കടക്കുക. നിയമം തെറ്റിച്ചാല്‍ സ്ത്രീ ജയിലില്‍ ആകുകയും ഡോക്ടര്‍മാര്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയും വേണം.
അബോര്‍ഷന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ആദ്യം സന്ദര്‍ശിക്കുന്നത് റോയല്‍ കോളേജ് അംഗങ്ങളെയാണ്. അബോര്‍ഷന്‍ നിയമം മാറ്റി ക്രിമിനല്‍ കുറ്റമല്ലാതാക്കിയാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ഇത് ചെയ്ത് നല്‍കുന്ന അവസ്ഥ സൃഷ്ടിക്കില്ലെന്നാണ് സംഘടന അവകാശപ്പെടുന്നത്. 'ഇത് വികാരപരമായ ഒരു വിഷയമാണ്. ഇതില്‍ ചര്‍ച്ച നടത്തേണ്ടതും, അംഗങ്ങളുടെ അഭിപ്രായം സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. അബോര്‍ഷന്‍ ആവശ്യമുള്ള ഒരു സ്ത്രീക്ക് നിയമത്തെ ഭയന്ന് ഇതില്‍ നിന്നും വിട്ടുനില്‍ക്കേണ്ട ആവശ്യവും ഒഴിവാക്കണം', ചെയര്‍മാന്‍ പ്രൊഫസര്‍ ഹെലന്‍ സ്റ്റോക്‌സ് ലാംപാര്‍ഡ് വ്യക്തമാക്കി.
1861 മുതല്‍ അബോര്‍ഷന്‍ ബ്രിട്ടനില്‍ നിയമവിരുദ്ധമാണ്. 1967-ലെ അബോര്‍ഷന്‍ ആക്ട് പ്രകാരം അമ്മയുടെയും, കുഞ്ഞിന്റെ ആരോഗ്യത്തില്‍ കടുത്ത, സ്ഥായിയായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമാണ് അബോര്‍ഷന് സാധിക്കുക. ഇതിന് രണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. 24 ആഴ്ച തികയുന്നതിന് മുന്‍പുള്ള അബോര്‍ഷനുകളാണ് നടപ്പാകുക. ഇതിന് വിരുദ്ധമായ തീരുമാനം കൈക്കൊള്ളാന്‍ ജീവന് അപകടമോ, കടുത്ത വൈകല്യങ്ങളോ ഉണ്ടെന്ന് കണ്ടെത്തണം.
ഈ നിയമങ്ങള്‍ മാറ്റി അബോര്‍ഷന്‍ അനായാസമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ 24 ആഴ്ച പരിധി ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങള്‍ തുടരുകയും വേണം. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ് എന്നിവര്‍ മുന്‍പ് തന്നെ ഈ മാറ്റത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.