വേശ്യാലയം സന്ദര്‍ശിച്ച മൂന്ന് പുരുഷന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ വിധിച്ച് പശ്ചിമ ബംഗാള്‍ അതിവേഗ കോടതി. ഇന്ത്യയില്‍ നടന്ന ഇത്തരത്തിലെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് മനുഷ്യക്കടത്ത് വിരുദ്ധ ആക്ടിവിസ്റ്റുകള്‍ പറയുന്നു. വേശ്യാലയം സന്ദര്‍ശിച്ച് മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിച്ചെന്നാണ് ബിരെണ്‍ സാമന്ത, ഖൊകോന്‍ മൊണ്ടാല്‍, ബാപി ദാസ് എന്നിവര്‍ക്കെതിരെ കോടതിയില്‍ തെളിഞ്ഞ കുറ്റം.
ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് 1956 പ്രകാരമാണ് വേശ്യാവൃത്തി നടത്താന്‍ ഒരു വ്യക്തിയെ സമ്മര്‍ദത്തിലാക്കുന്ന വ്യക്തികളും കുറ്റക്കാരായി കോടതി കണ്ടെത്തിയത്. സന്ദര്‍ശകര്‍ക്ക് പുറമെ കേന്ദ്രം നടത്തിവന്ന ഉടമ എസ്‌കെ പാഞ്ച, മാനേജര്‍ സഹദേവ് മായ്തി എന്നിവര്‍ക്ക് പത്ത് വര്‍ഷം കഠിനതടവും, 47000 രൂപ വരെ പിഴയും കോടതി വിധിച്ചു. അഞ്ച് ജോലിക്കാര്‍ക്ക് ഏഴ് വര്‍ഷം ജയിലും, പിഴയും ഇതോടൊപ്പം വിധിച്ചിട്ടുണ്ട്.
കസ്റ്റമേഴ്‌സിനെ ശിക്ഷിക്കുന്നത് ഇന്ത്യയില്‍ അത്യപൂര്‍വ്വമാണ് സംഭവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് ഷീ പറഞ്ഞു. ഈ ഉത്തരവ് ഒരു തുടക്കമാകട്ടെ. പശ്ചിമ ബംഗാളില്‍ ഇത്തരത്തിലൊരു കേസും വിധിയും ആദ്യമാണ്, ഒരുപക്ഷെ രാജ്യത്തും ഇത് ആദ്യ സംഭവമാകും, പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.
ഉപഭോക്താക്കളെ ശിക്ഷിക്കുന്നത് കുറവായതിനാല്‍ ഇതുവരെ മനുഷ്യക്കടത്തിന് തടയിടാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കുന്നത് കോടികള്‍ കൊയ്യുന്ന വ്യവസായമാണ്. ഉപഭോക്താക്കളെ ശിക്ഷിക്കാന്‍ തയ്യാറായ ബംഗാള്‍ കോടതിയുടെ നടപടി പ്രതിരോധ നടപടികളില്‍ സുപ്രധാനമാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.