ബ്രിട്ടനിലെ ആളുകള്‍ മടിപിടിച്ച്, പല കാരണങ്ങള്‍ പറഞ്ഞ് സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ ഘട്ടത്തിലാണ് ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അവകാശം പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും സിക്ക് ലീവെടുക്കുന്നവര്‍ വെല്‍ഫെയര്‍ ബജറ്റില്‍ അസ്ഥിരപ്പെടുത്തുന്ന സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പറയുന്നു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ക്കും, ജീവിതത്തിലെ ആശങ്കകള്‍ക്കും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നതിന്റെ അപകടത്തെ കുറിച്ച് സത്യസന്ധരായിരിക്കാന്‍ സമയമായെന്ന് സുനാക് വാദിക്കുന്നു.
ഇത് മറികടക്കാനായി പുതിയ വെല്‍ഫെയര്‍ സെറ്റില്‍മെന്റ് നടപ്പാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. സാധ്യമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് പകരമായി പിന്നോട്ട് വലിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ പിന്തുണ നല്‍കുമെന്നാണ് ഈ പദ്ധതി പറയുന്നത്. മഹാമാരിക്ക് ശേഷം ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ കാല്‍ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. ഇതോടെ 2.8 മില്ല്യണ്‍ പേരാണ് ബെനഫിറ്റുകളില്‍ കഴിയുന്നത്.
ഇതില്‍ പകുതി പേരും വിഷാദം, ആകാംക്ഷ, മോശം മാനസിക അവസ്ഥ എന്നിവയുടെ പേരിലാണ് സാമ്പത്തികമായി ആക്ടീവാകാതെ പോകുന്നത്. സിക്ക് നോട്ട് ആവശ്യപ്പെട്ടാല്‍ 94 ശതമാനം പേര്‍ക്കും ജിപിമാര്‍ ഇത് എഴുതി നല്‍കുന്നതായി കണക്കുകള്‍ പറയുന്നു. ഇത് പരിഗണിച്ചാണ് ജിപിമാരുടെ അവകാശം പിന്‍വലിക്കുന്നത്. ഇതോടെ ഭാവിയില്‍ സിക്ക് നോട്ട് ആവശ്യമുള്ളവര്‍ സ്‌പെഷ്യലിസ്റ്റ് വര്‍ക്ക് & ഹെല്‍ത്ത് പ്രൊഫഷണലുകളുമായി സംസാരിച്ച് എന്ത് ജോലി ചെയ്യാന്‍ കഴിയുമെന്ന് നിശ്ചയിക്കേണ്ടി വരും.