ബര്‍മിംഗ്ഹാമിലെ ലോസെല്‍സിലുള്ള വനിതാ റെഫ്യൂജില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. ക്രോയ്ഡണില്‍ നിന്നുള്ള 28-കാരി ഫീനിക്‌സ് നെറ്റ്‌സാണ് കൊല്ലപ്പെട്ടത്. ഇവരുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് കണ്ടെത്തിയത്. യുവതിയുടെ അസ്വാഭാവിക മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബന്ധുക്കള്‍ രംഗത്തെത്തി.
ഗ്ലോസ്റ്ററിലെ ഡീന്‍ ഫോറസ്റ്റിലാണ് രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായി 28-കാരിയുടെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്തരമൊരു അവസ്ഥയില്‍ നെറ്റ്‌സ് മരിച്ചതിന്റെ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ് ആന്റി അനാ ലിലിയാന നെറ്റ്‌സ്. 'മകളുടെ ബുദ്ധിയെക്കുറിച്ച് എപ്പോഴും അവളുടെ പിതാവ് അഭിമാനിച്ചിരുന്നു. നല്ലൊരു കുടുംബത്തില്‍ പെട്ട വ്യക്തിയാണ് ഫീനിക്‌സ്', അനാ പറയുന്നു.
27-കാരി ഗരീസാ ഗോര്‍ഡനാണ് ഫീനിക്‌സിന്റെ നേര്‍പകുതിയായി അറുത്തുമുറിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇന്ത്യന്‍ വംശജനായ 38-കാരന്‍ മഹേഷ് സൊരാതിയ മൃതശരീരം ഉപേക്ഷിക്കാനുള്ള സഹായങ്ങള്‍ ചെയ്യവെ പിടിയിലായിരുന്നു. ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ ബര്‍മിംഗ്ഹാമിലെ വനിതാ റെഫ്യൂജില്‍ നിന്നും ഡീന്‍ ഫോറസ്റ്റിലേക്ക് ഏപ്രില്‍ 24 മുതല്‍ മെയ് 12 വരെ സൊരാതിയ ഗോര്‍ഡനുമായി ഡ്രൈവ് ചെയ്തു. പണം വാങ്ങിയായിരുന്നു ഈ സഹായം.
താന്‍ ഓടിച്ച വാഹനത്തില്‍ ശരീരഭാഗങ്ങള്‍ കയറ്റിയതായി അറിവുണ്ടായില്ലെന്നാണ് മഹേഷ് വാദിക്കുന്നത്. എന്നാല്‍ കൊവിഡ് 19 നിബന്ധനകളുമായി ബന്ധപ്പെട്ട് വാഹനം പരിശോധിച്ച പോലീസിന് സ്യൂട്ട്‌കെയ്‌സില്‍ നിന്നും വമിച്ച ഗന്ധം ലഭിച്ചതായി പ്രോസിക്യൂട്ടര്‍ ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോള്‍ ബാര്‍ബെക്യൂ മണം അനുഭവപ്പെട്ടു, ജീര്‍ണ്ണിച്ച ഗന്ധവും കിട്ടി, ജെയിംസ് വാര്‍ഡ് ക്യുസി പറഞ്ഞു.
പ്രൊവിഷണല്‍ വിചാരണ തീയതി നവംബര്‍ 10 ആയി നിശ്ചയിച്ച ശേഷം സൊരാതിയയ്ക്ക് ജാമ്യം അനുവദിച്ചു. ജമൈക്കന്‍ പൗരത്വമുള്ള മുഖ്യപ്രതി ഗോര്‍ഡനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.