
















എന്‍എച്ച്എസിലെ മെഡിക്കല്‍ അവഗണന മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ക്കഥയായി മാറുകയാണെന്ന് വിമര്‍ശനം. 24 വര്‍ഷക്കാലമായി നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച ഗവണ്‍മെന്റുകളും, ഹെല്‍ത്ത് സര്‍വ്വീസുമാണ് ഇതിന് കാരണക്കാരെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.
വീഴ്ചകളുടെ പേരില്‍ വഹിക്കുന്ന ചെലവുകള്‍ പ്രതിവര്‍ഷം 3.6 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പുറത്തുവിട്ടത്.
ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന് അര്‍ത്ഥവത്തായ നടപടി കൈക്കൊള്ളുന്നതില്‍ ഇരുവിഭാഗവും പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2022 മുതലുള്ള നാല് പിഎസി റിപ്പോര്‍ട്ടുകള്‍ ഈ വിധത്തില്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നതായി കമ്മിറ്റി പറഞ്ഞു. രണ്ട് ദശകങ്ങളായി മൂല്യമേറിയ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഗവണ്‍മെന്റും, എന്‍എച്ച്എസും അടിസ്ഥന പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായില്ലെന്നത് അസ്വീകാര്യമാണ്, പിഎസി ചെയര്‍ ജെഫ്രി ക്ലിഫ്ടണ്‍ ബ്രൗണ്‍ പറഞ്ഞു.
മറ്റേണിറ്റി കെയറിലെ വീഴ്ചകള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് നികുതിദായകന്റെ ഫണ്ടില്‍ നിന്നും വലിയ തുക ചെലവഴിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. മൊര്‍കാംബെ ബേ, ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 2015 മുതല്‍ നടന്ന മറ്റേണിറ്റി വിവാദങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ക്ലിനിക്കല്‍ വീഴ്ചകള്‍ 20 വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ദ്ധിച്ചപ്പോഴും കാര്യമായ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിനോ, രോഗികളെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ എന്‍എച്ച്എസിനോ സാധിച്ചില്ലെന്ന് ക്ലിഫ്ടണ്‍ പ്രൗണ്‍ പറയുന്നു. 2024-25 വര്‍ഷം ക്ലിനിക്കല്‍ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 60 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.