എന്‍എച്ച്എസ് ചികിത്സ ലഭ്യമാക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ആവശ്യമുള്ളത്. ഇത് സുരക്ഷിതമായി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അത്രയേറെ സമ്മര്‍ദത്തിലാണ് ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് രോഗികളുടെ അവസ്ഥ കൂടുതല്‍ മോശമാക്കി എന്‍എച്ച്എസിനേക്കാള്‍ പ്രായമുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ട ഗതികേട് നേരിടുന്നത്.
ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് തകര്‍ച്ചയുടെ വക്കിലുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കുന്നതന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 1948-ലാണ് ഹെല്‍ത്ത് സര്‍വ്വീസ് സ്ഥാപിതമാകുന്നത്. ഇതിന് മുന്‍പ് നിര്‍മ്മിച്ച 2000-ലേറെ കെട്ടിടങ്ങള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഈ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്‌നങ്ങള്‍ സജീവമാണ്.
സ്യൂവേജ് ലീക്കും, ലിഫ്റ്റ് ബ്രേക്ക്ഡൗണും ഇവിടങ്ങളില്‍ സജീവമാണ്. ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്ട്മാന്‍ ട്രസ്റ്റാണ് ഏറ്റവും മോശം അവസ്ഥ അനുഭവിക്കുന്നത്. എപ്‌സം & സെന്റ് ഹെലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റില്‍സ്, ബ്രാഡ്‌ഫോര്‍ഡ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്നിവിടങ്ങളാണ് ദുരിതത്തില്‍ പിന്നാലെയുള്ളത്.
ലക്ഷക്കണക്കിന് ജനങ്ങളെ ഈ വിധത്തിലുള്ള പഴക്കം ചെന്ന, തകര്‍ച്ചയുടെ വക്കിലുള്ള ആശുപത്രികളില്‍ ചികിത്സിക്കുന്നത് ദേശീയ അഴിമതിയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹെല്‍ത്ത് വക്താവ് ഡെയ്‌സി കൂപ്പര്‍ പറഞ്ഞു. ആശുപത്രികള്‍ തകരുമ്പോള്‍ ബജറ്റ് കവരാനാണ് ഗവണ്‍മെന്റ് തയ്യാറാകുന്നതെന്ന് ഇവര്‍ ആരോപിച്ചു.
അതേസമയം എന്‍എച്ച്എസ് കെട്ടിടങ്ങള്‍ ആധുനികവത്കരിക്കാന്‍ റെക്കോര്‍ഡ് തുകയാണ് നിക്ഷേപിക്കുന്നതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 4.2 ബില്ല്യണ്‍ പൗണ്ട് നിക്ഷേപം നടത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വെയ്റ്റിംഗ് ലിസ്റ്റ് ആദ്യമായി കഴിഞ്ഞ 5 മാസത്തിനിടെ കുറഞ്ഞത് ഇതിന്റെ കൂടി സഹായത്താലാണ്, വക്താവ് പറയുന്നു.