ബ്രിട്ടനിലെ ബെനഫിറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വീട്ടിലിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് കീഴടക്കിയിരിക്കുകയാണ്. ദീര്‍ഘകാല രോഗം അവകാശപ്പെട്ടാണ് നല്ലൊരു ശതമാനം പേരും ജോലിക്ക് പോകാതെ മടിപിടിച്ച് ഇരിക്കുന്നത്. ഇത്തരത്തില്‍ സിക്ക് ലീവ് എടുത്തവരുടെ എണ്ണം 2.829 മില്ല്യണ്‍ വരുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ആശങ്കാജനകമായ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ 16000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. സാമ്പത്തികമായി ആക്ടീവല്ലാത്ത, 16 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള 30.1 ശതമാനം പേരാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ തൊഴില്‍ രംഗത്ത് നിന്നും മറഞ്ഞിരിക്കുന്നത്.
യുവാക്കള്‍ ദീര്‍ഘകാല രോഗത്തിന്റെ പേരില്‍ തൊഴിലിന് പോകാതിരിക്കുന്നത് ഇവരുടെ കരിയറുകളെ തന്നെ അപകടത്തിലാക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. '1990-കള്‍ക്ക് ശേഷം അനാരോഗ്യത്തിന്റെ പേരില്‍ സാമ്പത്തികമായി ആക്ടീവല്ലാത്ത ആളുകളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ ഇപ്പോഴുള്ളത്', റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ഇക്കണോമിസ്റ്റ് ചാര്‍ലി മക്കര്‍ഡി പറഞ്ഞു.
യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഇടയിലാണ് ഈ വര്‍ദ്ധന പ്രത്യേകിച്ച് കാണുന്നത്. യുവാക്കള്‍ക്കിടയില്‍ മോശം മാനസികാരോഗ്യമാണ് പ്രശ്‌നമായി പറയുന്നത്. എന്നാല്‍ ദീര്‍ഘകാലം ഇത്തരത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ഇവരുടെ കരിയറിനെ ബാധിക്കുകയാണ്, ചാര്‍ലി ചൂണ്ടിക്കാണിച്ചു. ബ്രിട്ടന്റെ ഈ 'മടി' മാറ്റുന്നത് ഗവണ്‍മെന്റുകള്‍ക്ക് വെല്ലുവിളിയാണ്, അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുന്നവര്‍ക്ക് ഇത് നേരിടേണ്ടി വരും, അദ്ദേഹം പറഞ്ഞു.