CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 56 Seconds Ago
Breaking Now

പിതാവിന്റെ സംസ്‌കാരത്തിന് എത്തിയില്ല; അമ്മയുമായി വഴക്കിട്ട ഇന്ത്യന്‍ വംശജനായ ബ്രെയിന്‍ സര്‍ജന്‍ അടിച്ചുഫിറ്റായി കാര്‍ പറപ്പിച്ചു; പരിധിയുടെ ആറിരട്ടി അളവില്‍ മദ്യപിച്ച ഡോക്ടര്‍ പാര്‍ക്ക് ചെയ്ത കാറിന് പിന്നില്‍ ഇടിച്ചുകയറി; ഭാഗ്യത്തിന് ജയില്‍ശിക്ഷ ഒഴിവായി

ഇന്ത്യയില്‍ നിന്നെത്തിയ അമ്മയുമായി വഴക്കിട്ടാണ് ഗുപ്ത കുപ്പി കണക്കിന് മദ്യം അകത്താക്കിയത്

30,000 പൗണ്ടിന്റെ സ്‌പോര്‍ട്‌സ് കാറില്‍ അനുവദനീയമായതിന്റെ ആറിരട്ടി അധികം മദ്യം അകത്താക്കി അപകടം സൃഷ്ടിച്ച ഇന്ത്യന്‍ വംശജനായ ബ്രെയിന്‍ സര്‍ജനെ റോഡില്‍ നിന്നും വിലക്കി. 61-കാരനായ അജയ് ഗുപ്ത തന്റെ 400,000 പൗണ്ട് വിലയുള്ള വീടിന് സമീപത്തേക്ക് ഔഡി കാറില്‍ എത്തുമ്പോഴാണ് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറിയത്. സ്റ്റിയറിംഗ് വീലില്‍ പിടിച്ചുനിന്ന ഗുപ്തയ്ക്ക് ചുറ്റും ഒഴിഞ്ഞ മദ്യകുപ്പികളാണ് കണ്ടെത്തിയത്. 

വഴിയരികില്‍ വെച്ച് നടത്തിയ പരിശോധനയില്‍ 100 എംഎല്‍ ശ്വാസത്തില്‍ 218 എംസിജി മദ്യമുണ്ടെന്നാണ് തെളിഞ്ഞത്. നിയമപരമായ പരിധി 35എംസിജി ആണെന്നിരിക്കവെ ആറിരട്ടി അധികം മദ്യപിച്ചാണ് ഡോ. ഗുപ്ത തന്റെ ഔഡി ക്യു3യില്‍ പാഞ്ഞത്. അധികമായ നിലയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെ ജൂലൈ 28ന് നടന്ന അപകടത്തിന് ശേഷം പോലീസ് സര്‍ജനെ ആശുപത്രിയിലെത്തിച്ചു. 

രണ്ടാമത്തെ ബ്രെത്അനലൈസര്‍ ടെസ്റ്റിലും മദ്യത്തിന്റെ അളവ് നാലിരട്ടിയെന്ന് തെളിഞ്ഞു. വോര്‍സ്റ്റര്‍ഷയര്‍ ബ്രിക്ഹില്‍ വില്ലേജില്‍ താമസിക്കുന്ന ഗുപ്ത വോര്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി അമിതമായി മദ്യപിച്ചിരുന്നതായി സമ്മതിച്ചു. ഇതോടെ 12 ആഴ്ചത്തെ ശിക്ഷ വിധിച്ച കോടതി ഇത് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കി. റോഡില്‍ നിന്ന് 50 മാസത്തേക്ക് വിലക്കിയതിന് പുറമെ 160 മണിക്കൂര്‍ വേതമില്ലാതെ ജോലി ചെയ്യാനും കോടതി ഉത്തരവിട്ടു. 

135 പൗണ്ട് ചെലവുകളും, 122 പൗണ്ട് സര്‍ചാര്‍ജ്ജ് ഇരയ്ക്ക് നല്‍കാനും കോടതി വ്യക്തമാക്കി. ആളില്ലാത്ത പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ചുകയറിയതിനാല്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ, കൊല്ലപ്പെടുകയോ ഉണ്ടായില്ലെന്നത് ഭാഗ്യമായി, ജഡ്ജ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നെത്തിയ അമ്മയുമായി വഴക്കിട്ടാണ് ഗുപ്ത കുപ്പി കണക്കിന് മദ്യം അകത്താക്കിയത്. നാട്ടില്‍ വെച്ച് മരിച്ച പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയില്ലെന്നതായിരുന്നു കാരണം. 




കൂടുതല്‍വാര്‍ത്തകള്‍.