
















ബ്രിട്ടന്റെ വിദേശ അതിര്‍ത്തികളില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടന്നുവെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ മടിച്ചുവെന്ന റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷം. ഡീഗോ ഗാര്‍ഷ്യക്ക് നേരെ മിസൈലുകള്‍ എത്തിയെന്ന് സംഭവം നടന്ന് 30 മണിക്കൂറിന് ശേഷമാണ് ഗവണ്‍മെന്റ് സമ്മതിച്ചത്. അതും യുഎസ് അധികാരികള്‍ വാര്‍ത്ത സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ബ്രിട്ടന്റെ കുറ്റസമ്മതം.
മറച്ചുപിടിക്കലുകളുടെ സംസ്‌കാരമാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് കുറ്റപ്പെടുത്തി. ബ്രിട്ടനിലെ ജനങ്ങളെ വിവരം അരിയിക്കാന്‍ ഗവണ്‍മെന്റ് എന്ത് കൊണ്ട് തയ്യാറായില്ലെന്നാണ് അവര്‍ ചോദിക്കുന്നത്. 'ലേബര്‍ ഗവണ്‍മെന്റ് സൂക്ഷിക്കുന്ന രഹസ്യരീതി യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. മോശം വാര്‍ത്തകള്‍ നേരിടാന്‍ കഴിയാതെ അവര്‍ ഒളിപ്പിക്കും', കണ്‍സര്‍വേറ്റീവ് നേതാവ് കുറ്റപ്പെടുത്തി.
യുഎസ്-യുകെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ മിലിറ്ററി ബേസിന് നേര്‍ക്ക് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. 2360 മൈല്‍ അകലെ നിന്നുള്ള മിസൈലുകള്‍ ഇവിടേക്ക് എത്തിയത് പാശ്ചാത്യ ശക്തികളെ ഞെട്ടിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും യുഎസ് യുദ്ധകപ്പല്‍ ഒരു മിസൈല്‍ തകര്‍ക്കുകയും ചെയ്തതോടെ പദ്ധതി വിജയമായില്ലെന്നത് മാത്രമാണ് ആശ്വാസം.
30 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കൊണ്ട് മാത്രമാണ് ഗവണ്‍മെന്റ് ഇക്കാര്യം പൊതുജനങ്ങളോട് പറഞ്ഞതെന്ന് നിഗല്‍ ഫരാഗും കുറ്റപ്പെടുത്തി. ഇറാനെതിരെ പോരാടാന്‍ യുകെയും, യൂറോപ്യന്‍ സഖ്യകക്ഷികളും ഇറങ്ങേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ അവസരം ഉപയോഗിക്കുന്നത്. ഇറാന് വേണമെങ്കില്‍ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലേക്ക് മിസൈല്‍ ലക്ഷ്യം വെയ്ക്കാന്‍ കഴിയുമെന്ന് നെതന്യാഹു ചൂണ്ടിക്കാണിച്ചു.