കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും ബ്രിട്ടനില്‍ മടങ്ങിയെത്തിയ യാത്രക്കാരോട് സ്വയം ഏകാന്തവാസത്തിലേക്ക് നീങ്ങാനും എന്‍എച്ച്എസ് 111-ല്‍ വിളിക്കാനും ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. ബ്രിട്ടീഷ് മണ്ണില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് വുഹാനില്‍ നിന്നും കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ എത്തിയ യാത്രക്കാരോട് വീടിനകത്ത് കഴിയാനും, മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കാനും, ലക്ഷണങ്ങള്‍ തോന്നിയാല്‍ എന്‍എച്ച്എസ് 111-ല്‍ വിളിക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് എത്തിയ 1500-ഓളം പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വുഹാനില്‍ നിന്നും യുകെയില്‍ ആരെല്ലാം എത്തിയെന്ന് സര്‍ക്കാരിന് യാതൊരു വിവരവുമില്ലെന്ന തരത്തിലേക്ക് എത്തിയതോടെ ഹാന്‍കോകിന് എതിരെ രോഷം പുകയുകയാണ്. അതേസമയം അടച്ചുപൂട്ടിയ ചൈനീസ് നഗരത്തില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുഎസിനൊപ്പം ചേര്‍ന്നാണ് ഇത്തരമൊരു രക്ഷാപാക്കേജ് തയ്യാറാക്കുന്നത്. അടിയന്തരമായി ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചൈന അനുമതി നല്‍കാത്തതാണ് പ്രധാന പ്രശ്‌നമായി അവശേഷിക്കുന്നത്.
മുന്‍പൊരിക്കലും നടക്കാത്ത രക്ഷാപ്രവര്‍ത്തനം നടത്താന്‍ പദ്ധതികള്‍ തയ്യാറാണെങ്കിലും ബീജിംഗിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് യുകെ അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടീഷുകാരെ വുഹാനില്‍ തുടരാന്‍ അനുവദിക്കുന്നത് ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന ഫോറിന്‍ ഓഫീസ് അധികൃതര്‍ സമ്മതിക്കുന്നു. 3000 പേര്‍ക്കെങ്കിലും കൊറോണ ബാധ സ്ഥിരീകരിച്ചെന്നാണ് നിലവിലെ വിവരം. ഫ്രാന്‍സും, യുഎസും നേരത്തെ തന്നെ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഒട്ടും തിടുക്കം കാണിച്ചില്ലെന്നാണ് ആരോപണം.
രോഷം ആളിക്കത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് ബോറിസ് ജോണ്‍സണ്‍ നേരിട്ട് രംഗത്ത് വന്നത്. യുകെ എയര്‍പോര്‍ട്ടുകളില്‍ ചൈനയില്‍ നിന്നും എത്തുന്ന യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ ഇതുവരെ 73 പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരുടെ റിസല്‍റ്റുകള്‍ നെഗറ്റീവായിരുന്നു.