
















റേച്ചല്‍ റീവ്‌സ് എന്ന ചാന്‍സലര്‍ക്ക് ബ്രിട്ടീഷ് ചരിത്രത്തില്‍ എന്നും സ്ഥാനമുണ്ടാകും. ജനങ്ങളെ സന്തോഷിപ്പിച്ച ചാന്‍സലറായല്ല, മറിച്ച് ജനങ്ങളില്‍ നിന്നും നികുതി പിരിച്ചെടുത്ത് പരമാവധി ബുദ്ധിമുട്ടിച്ച ചാന്‍സലറെന്ന അപഖ്യാതിയാണ് റീവ്‌സിന് ഉണ്ടാവുക. ഇതിനകം തന്നെ നികുതി വേട്ടയില്‍ യുദ്ധകാലത്ത് പോലുമില്ലാത്ത റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജമേഖലയിലെ വിലക്കയറ്റം തീപിടിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവുമായി മുന്നോട്ട് പോകുമെന്നാണ് ഇതുവരെ റീവ്‌സ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ ഡ്യൂട്ടി വര്‍ദ്ധന ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും, ബിസിനസ്സുകള്‍ കെട്ടിപ്പൂട്ടേണ്ടി വരുമെന്നും വിവിധ ഭാഗത്ത് നിന്നും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആണോയെന്ന് അറിയില്ല ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ചെലവ് കുറച്ച് നല്‍കുകയാണ് തന്റെ ഉദ്ദേശമെന്ന് ചാന്‍സലര്‍ മനോഗതം വെളിപ്പെടുത്തിയിരിക്കുന്നു. ഇത് ഈ വര്‍ഷത്തെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഉപേക്ഷിക്കുമെന്നതിന്റെ ശക്തമായ സൂചനയായാണ് വിലയിരുത്തുന്നത്.
എനര്‍ജി വില ഷോക്കടിപ്പിക്കുന്ന സാഹചര്യത്തില്‍ പമ്പുകളിലെ വില വര്‍ദ്ധിക്കുന്നത് ഒഴിവാക്കി കുടുംബങ്ങളെയും, ബിസിനസ്സുകളെയും സംരക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ചാന്‍സലര്‍ അവകാശപ്പെടുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടുന്നതായി പ്രഖ്യാപിച്ച സാഹചര്യം കൂടി ഇപ്പോഴുണ്ട്. യുഎസ്, ഇസ്രയേല്‍ അക്രമത്തെ തുടര്‍ന്നാണ് കടലിടുക്ക് അടച്ച് ഇറാന്‍ പകരംവീട്ടിയത്.
ഇത് ആഗോള എണ്ണ, ഗ്യാസ് വിപണിയെ ആശങ്കയുടെ കയങ്ങളിലേക്ക് അയച്ചിരുന്നു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചരക്കുനീക്കത്തിന് തടസ്സമില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനിലെ എണ്ണ, ഗ്യാസ് വിപണിയെ റെക്കോര്‍ഡ് വില കുതിപ്പിലേക്ക് എത്തിച്ചതിന്റെ പ്രത്യാഘാതം ബില്ലുകളില്‍ പ്രതിഫലിക്കാന്‍ ഇരിക്കവെയാണ് ചാന്‍സലറുടെ ഇടപെടല്‍.