24 മണിക്കൂറിന്റെ വ്യത്യാസത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ കുടുംബത്തില്‍ നിന്നും കൊറോണാവൈറസ് കവര്‍ന്നത് രണ്ട് ജീവന്‍! ഹീത്രൂവില്‍ ഇമിഗ്രേഷന്‍ ഓഫീസറായിരുന്ന പിതാവ് മരിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഫാര്‍മസിസ്റ്റായ മകളുടെയും ജീവന്‍ വൈറസ് കൊണ്ടുപോയത്. ബുധനാഴ്ചയാണ് ഹീത്രൂ ടെര്‍മിനല്‍ 3-ല്‍ ജോലി ചെയ്തിരുന്ന സുധീര്‍ ശര്‍മ്മ മരണമടഞ്ഞത്. എന്നാല്‍ വിധി അവിടെയും ജോലി അവസാനിപ്പിച്ചില്ല. തൊട്ടടുത്ത ദിവസം മകള്‍ പൂജയ്ക്കും സമാനമായ വിധി കവര്‍ന്നു.
വെസ്റ്റ് ലണ്ടന്‍ ഹൗണ്‍സ്ലോയില്‍ താമസിച്ച് വന്നിരുന്ന 61-കാരനായ സുധീര്‍ ശര്‍മ്മ ജനുവരി 7-നാണ് അവസാനമായി ജോലിക്കെത്തിയത്. അതുകൊണ്ട് തന്നെ ഹീത്രൂവിലെ ജോലിക്കിടയിലല്ല ഇദ്ദേഹത്തിന് കൊവിഡ്-19 പകര്‍ന്നതെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. മറ്റേതെങ്കിലും ഇടപെടലില്‍ നിന്നാണ് ഈ ഇന്ത്യന്‍ വംശജനിലേക്ക് വൈറസ് കടന്നെത്തിയതെന്നാണ് കരുതുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ഇദ്ദേഹം ജോലിക്ക് ഹാജരാകാതെ പോയത്. പക്ഷെ അടുത്തിടെ ജോലിയിലേക്ക് മടങ്ങിയെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭര്‍ത്താവ് മരിച്ചിട്ടും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഭാര്യയെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. ഐസൊലേഷനില്‍ തുടരുന്നതിനാലാണ് ഈ വിധി വൈപരീത്യം നേരിടേണ്ടി വന്നത്. 33 വയസ്സ് മാത്രമുള്ള മകള്‍ പൂജ ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. മരണത്തിന് മുന്‍പ് കേവലം മൂന്ന് ദിവസം മാത്രം ചികിത്സ നേടിയപ്പോഴേക്കും പൂജ പോരാട്ടം മതിയാക്കി മരണത്തിന് കീഴടങ്ങിയെന്നത് ഞെട്ടലായി മാറുകയാണ്.
ഇവരുടെ ബന്ധുക്കള്‍ അടുത്ത സമ്പര്‍ക്കത്തില്‍ വന്നിരുന്നോയെന്ന് വ്യക്തമല്ല. എന്നിരുന്നാലും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. 'സുധീര്‍ എല്ലാവരാലും ബഹുമാനിക്കപ്പെട്ട, ദയവുള്ള, അനുഭവസമ്പന്നനായ ഓഫീസറായിരുന്നു. അദ്ദേഹത്തെ മിസ്സ് ചെയ്യും', ഹീത്രൂ ബോര്‍ഡര്‍ ഫോഴ്‌സ് ഡയറക്ടര്‍ നിക് ജാരിവാല സണ്‍ പത്രത്തോട് പറഞ്ഞു. പൂജയും, പിതാവും മരിച്ചതോടെ സെല്‍ഫ് ഐസൊലേഷന്‍ സീരിയസായി കാണണമെന്നാണ് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ ആളുകളെ ഓര്‍മ്മിപ്പിക്കുന്നത്.