CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 1 Seconds Ago
Breaking Now

'മരിച്ച ഭീകരര്‍ക്കും മെറി ക്രിസ്മസ്', ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ക്രിസ്മസ് പ്രഹരം, നൈജീരിയയില്‍ നിരവധി ഭീകരരെ വധിച്ചെന്ന് ട്രംപ്

ട്രംപിന്റെ പ്രകോപനപരമായ പ്രതികരണം ചര്‍ച്ചയായി കഴിഞ്ഞു.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്  ഭീകരര്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം മാരകമായ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ സൈനിക നടപടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയയില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കം. നൈജീരിയന്‍ അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സോകോട്ടോ സ്റ്റേറ്റില്‍ ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് അറിയിച്ചു. ട്രംപ് അധികാരമേറ്റ ശേഷം നൈജീരിയയില്‍ നടക്കുന്ന ആദ്യത്തെ അമേരിക്കന്‍ സൈനിക നടപടിയാണിത്. നൈജീരിയന്‍ ഗവണ്‍മെന്റുമായുള്ള സഹകരണത്തിന് പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്‌സെത്ത് നന്ദി രേഖപ്പെടുത്തി.

ആക്രമണത്തിന് പിന്നാലെ തന്റെ 'ട്രൂത്ത് സോഷ്യല്‍'  പ്ലാറ്റ്ഫോമിലൂടെ ട്രംപ് നടത്തിയ പ്രതികരണം ആഗോള ശ്രദ്ധ നേടി. 'ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താന്‍ ഈ ഭീകരര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു,' ട്രംപ് കുറിച്ചു. 'കൊല്ലപ്പെട്ട ഭീകരര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മെറി ക്രിസ്മസ്. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ ഇനിയും നിരവധി ഭീകരര്‍ കൊല്ലപ്പെടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്നത് വംശഹത്യയ്ക്ക് തുല്യമായ ഭീഷണിയാണെന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ട്രംപ് ആരോപിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 'പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ' പട്ടികയില്‍ അമേരിക്ക ഈ വര്‍ഷം നൈജീരിയയെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ സംഘര്‍ഷങ്ങളെ മതപരമായ വേട്ടയാടലായി മാത്രം കാണുന്ന ട്രംപിന്റെ കാഴ്ചപ്പാടിനെ നൈജീരിയന്‍ സര്‍ക്കാരും സ്വതന്ത്ര നിരീക്ഷകരും തള്ളിക്കളയുന്നുണ്ട്. മതപരമായ തര്‍ക്കങ്ങള്‍ക്കപ്പുറം സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ ഈ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അവരുടെ വാദം.

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ദശകങ്ങളായി ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബോക്കോ ഹറാം ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 40,000-ത്തിലധികം ആളുകളെ കൊലപ്പെടുത്തുകയും 20 ലക്ഷത്തോളം പേരെ ഭവനരഹിതരാക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 'ബന്ദിറ്റുകള്‍' എന്നറിയപ്പെടുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണ്. അമേരിക്കയുടെ ഈ സൈനിക ഇടപെടല്‍ നൈജീരിയയിലെ സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.