
















ഇന്ത്യയില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ പിറക്കുന്നതാണ് കുടുംബത്തിന് അഭിമാനകരമെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. പെണ്‍കുഞ്ഞ് പിറക്കുന്നത് കുറവായി കാണുന്ന ഒരു രീതി. ഇന്ത്യ വിട്ട് അങ്ങ് ബ്രിട്ടനില്‍ എത്തുമ്പോഴും ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ നേരിടുന്ന ഈ സമ്മര്‍ദത്തിന് കുറവില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
എന്നുമാത്രമല്ല, ഇപ്പോള്‍ ബ്രിട്ടനിലെ ഒരു മുന്‍നിര അബോര്‍ഷന്‍ ചാരിറ്റി ഇന്ത്യന്‍ വംശജര്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന ഉപദേശം നല്‍കിയിരിക്കുകയാണ്. ലിംഗം അടിസ്ഥാനമാക്കി അബോര്‍ഷന്‍ നടത്തുന്നത് കുറ്റകരമാണെന്നിരിക്കവെയാണ് ബ്രിട്ടീഷ് പ്രഗ്നന്‍സി അഡൈ്വസറി സര്‍വ്വീസിന്റെ ഞെട്ടിക്കുന്ന നിലപാട്.
വര്‍ഷം 110,000 അബോര്‍ഷനുകള്‍ നടത്തുന്നവരാണ് ബിപിഎഎസ്. ഗവണ്‍മെന്റ് നിയമങ്ങള്‍ ലിംഗം അടിസ്ഥാനമാക്കിയ അബോര്‍ഷന്‍ നിയമവിരുദ്ധമായി പറയുമ്പോഴാണ് ഇതില്‍ യാതൊരു നിയമവിരുദ്ധതയും ഇല്ലെന്ന് ബിപിഎഎസ് പറഞ്ഞുവെയ്ക്കുന്നത്. ഈ നിലപാട് ഇപ്പോള്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കുകയാണ്. തികച്ചും നിരുത്തരവാദപരമായ ഉപദേശമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിക്കാനുള്ള സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ബിപിഎഎസിന്റെ നിലപാട് മൂലം പെണ്‍കുഞ്ഞിന്റെ ഭ്രൂണങ്ങള്‍ നശിപ്പിക്കാനും നിര്‍ബന്ധിതരാകുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആശങ്ക. ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ 400 പെണ്‍കുഞ്ഞുങ്ങളെയാണ് ലിംഗത്തിന്റെ പേരില്‍ മാത്രം 2021 വരെ അഞ്ച് വര്‍ഷങ്ങളില്‍ അബോര്‍ട്ട് ചെയ്തതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.