കണ്ണില്‍ച്ചോരയില്ലാത്ത കാലത്ത്, കണ്ണില്‍ചോരയില്ലാത്ത നടപടികള്‍ എന്‍എച്ച്എസില്‍ തകൃതിയായി അരങ്ങേറുകയാണ്. കൊറോണാവൈറസ് മൂലം സഹജീവനക്കാര്‍ പോലും മരണപ്പെടുന്ന അവസ്ഥയില്‍ ആശുപത്രി ജീവനക്കാര്‍ കനത്ത സമ്മര്‍ദത്തിലാണ്. ഇൗ ത്യാഗമൊന്നും പരിഗണിക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ എന്‍എച്ച്എസ് നഴ്‌സുമാരെയും, കെയറര്‍മാരെയും ശമ്പള വര്‍ദ്ധനവിനായി പരിഗണിക്കുക പോലും ചെയ്തുമില്ല. ഇതിനിടെയാണ് ഒക്ടോബറിനകം എന്‍എച്ച്എസ് സേവനങ്ങള്‍ 90% സാധാരണ നിലയിലേക്ക് മടങ്ങണമെന്ന ഭീഷണി വരുന്നത്.
എന്‍എച്ച്എസ് ആശുപത്രികള്‍ സാധാരണ നിലയിലുള്ള സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്ന ട്രസ്റ്റുകള്‍ക്ക് പിഴ നല്‍കേണ്ടി വരുമെന്നാണ് ഭീഷണി. വിന്ററിന് മുന്‍പ് തന്നെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവരെ പരമാവധി കാണാനാണ് കത്ത് ആവശ്യപ്പെടുന്നത്.
എന്‍എച്ച്എസ് അലേര്‍ട്ട് ലെവല്‍ നാലില്‍ നിന്ന് മൂന്നിലേക്ക് ചുരുക്കാനും ആവശ്യപ്പെട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് മാസം എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 54,550 രോഗികളെ മാത്രമാണ് ചികിത്സയ്ക്ക് എത്തിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 295,000 രോഗികളെയാണ് പ്രവേശിപ്പിച്ചത്.
മഹാമാരി മൂലം സാധാരണ ചികിത്സകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അടിയന്തരമല്ലാത്ത ആയിരക്കണക്കിന് സര്‍ജറികളും റദ്ദായി. 1.45 മില്ല്യണ്‍ രോഗികളാണ് ചുരുങ്ങിയത് 18 ആഴ്ചയെങ്കിലും നീളുന്ന വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്.