ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ ആദ്യ പരിഗണന കുട്ടികള്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് മടക്കിയെത്തിച്ച് കൈയടി വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ യാതൊരു വിശദീകരണവുമില്ല. മാര്‍ച്ച് 8ന് സ്‌കൂളിലേക്ക് മടക്കിയെത്തിക്കാനുള്ള ആവേശം വാക്‌സിന്റെ കാര്യത്തില്‍ മാത്രമില്ലെന്നത് അത്ര നല്ല കാര്യമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. യുകെ ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ വീണ്ടുമൊരു വൈറസ് കുതിപ്പ് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉപദേശകന്റെ നിലപാട്.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത് വരെ വൈറസ് വീണ്ടും പൊടിതട്ടി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് ഉപദേശകന്‍ പ്രൊഫസര്‍ ജോണ്‍ എഡ്മണ്ട്‌സ് വ്യക്തമാക്കുന്നത്. 'എത്രയും വേഗം വാക്‌സിന്‍ കുട്ടികളിലേക്ക് എത്തിക്കാനും വാദമുഖങ്ങളുണ്ട്. എന്റെ രണ്ട് മക്കളും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ സ്‌കൂളുകളില്‍ സുപ്രധാന തടസ്സങ്ങളാണ് ഉണ്ടായത്. ഇത് എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വരെ തുടരുകയും ചെയ്യും', അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതോടെ ആര്‍ റേറ്റ് 1ന് സമീപത്തേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുമെന്ന് പ്രൊഫസര്‍ എഡ്മണ്ട്‌സ് വ്യക്തമാക്കി. പ്രൈമറി സ്‌കൂളുകള്‍ ആദ്യം തുറക്കുകയും, സെക്കന്‍ഡറി സ്‌കൂളുകള്‍ പിന്നീട് തുറക്കണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. മറ്റ് ആവശ്യങ്ങളേക്കാള്‍ രോഗത്തെ തടുത്ത് നിര്‍ത്തുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. കുട്ടികള്‍ എത്രയും പെട്ടെന്ന് സ്‌കൂളുകളില്‍ മടങ്ങിയെത്തേണ്ടതും അനിവാര്യമാണ്. എന്നാല്‍ എപ്പിഡെമോളജി വെച്ച് നോക്കിയാല്‍ ചെറിയ ചുവടുകള്‍ വെച്ച്, പരിശോധിച്ച് മുന്നോട്ട് നീങ്ങുന്നതാണ് നല്ലത്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കുട്ടികള്‍ക്ക് എങ്ങിനെ വാക്‌സിനേഷന്‍ നല്‍കുമെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. കുട്ടികളില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള ക്ലിനിക്കല്‍ ട്രയല്‍സ് ഇതില്‍ സുപ്രധാനമാണ്. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമായി കാണുന്നത് അപൂര്‍വ്വമാണ്. ഇതിനാല്‍ വാക്‌സിനേഷന്‍ രോഗവ്യാപനം തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്, മാറ്റ് ഹാന്‍കോക് വ്യക്തമാക്കി.