ബ്രിട്ടനിലെ കൊവിഡ് ഇന്‍ഫെക്ഷന്‍ നിരക്കില്‍ വര്‍ദ്ധനവ് തുടരുന്നു. ഒടുവിലായി 44,104 പോസിറ്റീവ് രോഗികളാണ് കണക്കില്‍ ഇടംപിടിച്ചത്. മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവോടെ 73 പേരുടെ ജീവന്‍ പൊലിഞ്ഞു. അതേസമയം കഴിഞ്ഞ ബുധനാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേവലം 4 ശതമാനമാണ് വര്‍ദ്ധനവെന്നത് ആശ്വാസമായി. അതേസമയം മരണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ 50 ശതമാനം വര്‍ദ്ധനവുണ്ടായി.
വെംബ്ലിയില്‍ നടന്ന യൂറോ ഫൈനലിനായി ഒത്തുകൂടിയതാണ് ഈ മാസം ആദ്യം മഹാമാരിയുടെ തോത് വര്‍ദ്ധിപ്പിച്ചതെന്നാണ് ചില വിദഗ്ധരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഈ ആഴ്ചാവസാനത്തോടെ കേസുകള്‍ പതിയെ കുറയുമെന്നും കരുതുന്നു. ഇതിനിടെ നം.10 ശാസ്ത്രീയ ഉപദേശകര്‍ കരുതിയതിലും വേഗത്തില്‍ രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. ജൂലൈ 19ന് മാത്രം 752 രോഗികള്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരാഴ്ച മുന്‍പുള്ള കണക്കുകളേക്കാള്‍ 23 ശതമാനം കൂടുതലാണിത്.
ആശുപത്രി അഡ്മിഷനുകള്‍ ഉയരുന്നതിനാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ സമാനമായ വിലക്കുകള്‍ തിരികെ എത്തുമെന്ന ആശങ്കയുണ്ട്. മാസ്‌ക് ധരിക്കുന്നതും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, വര്‍ക്ക് ഫ്രം ഹോമും തിരികെ എത്തിക്കണമെന്ന് സേജ് ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അഡ്മിഷനുകള്‍ ആഗസ്റ്റ് ആദ്യ ആഴ്ച കുറഞ്ഞില്ലെങ്കില്‍ ഈ വിലക്കുകള്‍ തിരികെ എത്തിക്കാന്‍ ഇടയുണ്ട്. ജൂലൈ 19നാണ് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ വൈകിയാണെങ്കിലും തിരികെ ലഭിച്ചത്.
ആഗസ്റ്റില്‍ മൂന്നാം വ്യാപനം പീക്കില്‍ എത്തുമ്പോള്‍ പ്രതിദിനം 1000 മുതല്‍ 2000 പേര്‍ വരെ ദിവസേന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമെന്നാണ് സേജ് കണക്ക്. ദൈനംദിന മരണങ്ങള്‍ നൂറിനും, 200നും ഇടയിലും എത്തിയേക്കാം. എന്നാല്‍ ഈ പ്രവചനങ്ങളെ മറികടന്ന് ആശുപത്രി പ്രവേശനം നടക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തേക്കാണ് കടക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.