ഒമിക്രോണ്‍ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടെങ്കിലും ബ്രിട്ടന്‍ പ്രതീക്ഷയിലാണ്. വാക്‌സിനേഷന്‍ പദ്ധതി ഈ മുന്നേറ്റത്തെ തടുക്കുമെന്നാണ് ഈ പ്രതീക്ഷയ്ക്ക് പിന്നിലെ കാര്യം. ബൂസ്റ്റര്‍ വാക്‌സിനും ഏകദേശം മുന്നേറിയ സാഹചര്യത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ നല്‍കാനുള്ള ഉപദേശവും വാക്‌സിന്‍ ഉപദേശക സമിതി നല്‍കിക്കഴിഞ്ഞു. ഇതോടെ 40 മില്ല്യണ്‍ ആളുകള്‍ക്കാണ് മൂന്നാമത്തെ ഡോസെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് ബൂസ്റ്റര്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചതോടെ എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ ബുക്കിംഗിന് തിരക്കേറി. രോഗസാധ്യത അധികമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ പാടുപെടുമ്പോഴാണ് തിക്കിത്തിരക്ക്. യോഗ്യതയുള്ള 40ന് മുകളില്‍ പ്രായമുള്ള ചിലര്‍ക്ക് ഒരു മാസം വരെ കാത്തിരിക്കാനും, ജിപി/ബുക്കിംഗ് സര്‍വ്വീസുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരികയും, താമസിക്കുന്നതിന് 10 മൈല്‍ അകലെയുള്ള ഇടങ്ങളിലേക്ക് വാക്‌സിന്‍ ബുക്കിംഗ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂട്ട വാക്‌സിനേഷന്‍ ഹബ്ബുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം കുറവ് വന്നിട്ടുണ്ട്. അതിന് പുറമെ എന്‍എച്ച്എസ് വിന്റര്‍ സമ്മര്‍ദം നേരിടുന്നതിനിടെ വാക്‌സിന്‍ നല്‍കാന്‍ ബുദ്ധിമുട്ടുന്നതും പ്രശ്‌നങ്ങളാണ്. ആഴ്ചയില്‍ 2.1 മില്ല്യണ്‍ പേര്‍ക്ക് ശരാശരി ബൂസ്റ്റര്‍ ലഭിക്കുന്ന നിരക്കില്‍ നീങ്ങിയാല്‍ ഫെബ്രുവരി മധ്യത്തോടെ മാത്രമാകും എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ലഭിക്കുക.
ഒമിക്രോണിനെ തോല്‍പ്പിക്കാന്‍ ദിവസേന 500,000 ബൂസ്റ്റര്‍ നല്‍കാനാണ് മന്ത്രിമാരുടെ പദ്ധതി. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിച്ച് വരികയാണെന്ന് നം.10 വക്താവ് വ്യക്തമാക്കി. ഇതോടെ മൂന്ന് ഡോസ് സ്വീകരിച്ചവരാണ് പരിപൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ബൂസ്റ്റര്‍ നിര്‍ബന്ധമായാല്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളില്‍ ജോലി ചെയ്യാനും പബ്ബിലും, റെസ്റ്റൊറന്റിലുമൊക്കെ കയറാനും മൂന്നാമത്തെ ഡോസ് സ്വീകരിക്കേണ്ടി വരും.