പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പ്രവിയയുടേയും സന്തോഷിന്റെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി ഭീഷണിപ്പെടുത്തിയെന്നും പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനകാരണവുമായെന്നുമാണ് പൊലീസ് നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപെടുകള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
പ്രവിയ മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് പ്രതിയായ സന്തോഷ്. ആറു മാസം മുന്‍പാണ് സന്തോഷിന്റെ കടയിലെ ജോലി നിര്‍ത്തിയത്. അതിന് ശേഷം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറിന്റെ സഹായിയായി ജോലി ചെയ്തു. ആ സമയത്താണ് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവിതയ്ക്ക് 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രവിയയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണ് വിവരം.
പ്രവിയയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടുമുണ്ട തീരദേശ റോഡില്‍ വെച്ച് പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയ ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ അരികില്‍ നിന്ന് കത്തിയും കവറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സുഹൃത്തായ ആലൂര്‍ സ്വദേശി സന്തോഷിനെ ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തിയത്.