പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. കൂടാതെ ഗവണ്‍മെന്റ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത് വിപണിയെ ഇളക്കിമറിക്കുന്നത് ഒഴിവാക്കാന്‍ ഈ സ്‌കീമിന്റെ വേഗത കുറയ്ക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
കേന്ദ്ര ബാങ്കിന്റെ ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി 7-2'നാണ് കടമെടുപ്പ് ചെലവുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വോട്ട് ചെയ്ത് തീരുമാനിച്ചത്. 2024 സമ്മര്‍ മുതല്‍ അഞ്ച് തവണ പലിശ കുറച്ച ശേഷമാണ് ഈ നിലപാട്. കഴിഞ്ഞ മാസവും നിരക്ക് കുറച്ചിരുന്നു.
ആഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ നിലയുറപ്പിച്ചതോടെയാണ് എംപിസി ഈ തീരുമാനം കൈക്കൊണ്ടത്. ബാങ്ക് ലക്ഷ്യമിടുന്നതിന്റെ ഇരട്ടി നിരക്കിലാണ് പണപ്പെരുപ്പം. 'പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും നിലവില്‍ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്നിട്ടില്ല. ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് ഘട്ടംഘട്ടമായും, ശ്രദ്ധയോടെയും ആയിരിക്കും', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
ഭക്ഷ്യവിലക്കയറ്റം കരുത്താര്‍ജ്ജിക്കുകയും, മറുഭാഗത്ത് തൊഴില്‍ വിപണി മെല്ലെപ്പോക്കിലാകുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എംപ്ലോയ്‌മെന്റ് വളര്‍ച്ച പൂജ്യത്തിലാണെന്ന് എംപിസി ചൂണ്ടിക്കാണിച്ചു. ഇതിന് പ്രധാന സംഭാവന ചെയ്തത് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വര്‍ദ്ധനവാണെന്നും കമ്മിറ്റി പറയുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ട് വേട്ടയാണ് ഇതിന് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.