
















ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേക്ക് എത്തുമ്പോള്‍ ഇരുകൈയും, ഒരു മനസ്സുമായിരുന്നു കീര്‍ സ്റ്റാര്‍മര്‍ക്കും, ആഞ്ചെല റെയ്‌നറിനും ഉണ്ടായിരുന്നത്. സ്റ്റാര്‍മര്‍ അധികാരം കൈമാറുമ്പോള്‍ അത് റെയ്‌നര്‍ക്ക് തന്നെയാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായില്ല. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ സ്റ്റാര്‍മര്‍ നിസ്സഹായനായതോടെ ക്യാബിനറ്റിന് പുറത്തേക്ക് വഴികാട്ടിയതിന്റെ ക്ഷീണം തീര്‍ക്കുകയാണ് ഇപ്പോള്‍ മുന്‍ ഉപപ്രധാനമന്ത്രി.
കീര്‍ സ്റ്റാര്‍മറെ വീഴ്ത്തിക്കൊണ്ട് നേതൃപദവി പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് റെയ്‌നര്‍. സകല ശക്തിയും സംഭരിച്ച് നേതൃത്വം പിടിച്ചെടുക്കാന്‍ തയ്യാറായി കഴിഞ്ഞെന്ന് അവര്‍ സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനായി 1 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗും ഇവര്‍ നേടിയിട്ടുണ്ട്.
എപ്സ്റ്റീന്‍ ബന്ധത്തില്‍ കുരുങ്ങിയ പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കിയ സംഭവത്തില്‍ മറച്ചുപിടിക്കലുകള്‍ ഉണ്ടായെന്ന ആരോപണത്തില്‍ സ്റ്റാര്‍മറെ പ്രതിക്കൂട്ടിലാക്കാന്‍ മുന്നിലുണ്ടായിരുന്നത് റെയ്‌നറാണ്. പ്രധാനമന്ത്രി രാജിവെച്ചാല്‍ താന്‍ തയ്യാറായിരിക്കുമെന്ന് റെയ്‌നര്‍ ഒരു എംപിയോട് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
മണ്ടേല്‍സണ്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും രാജിവെയ്ക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് സ്റ്റാര്‍മറും വ്യക്തമാക്കി. മണ്ടേല്‍സനും, എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ നാണക്കേടായെന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇതുപോലൊരു ആളെ വാഷിംഗ്ടണ്‍ ഡിസി'യിലേക്ക് അംബാസിഡറായി അയച്ചതിലും ഖേദമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.