
















ഇറാന്‍ പരമോന്നത നേതാവ് അയാത്തുള്ള ഖമനേനിയുടെ വധം ലോകരാജ്യങ്ങളെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കി പാശ്ചാത്യ ശക്തികളെ ചൊറിയാന്‍ ഒരു മടിയും കാണിക്കാതിരുന്ന ഇറാന്‍, ചില ഭീകരരെ കൂടി കൂട്ടുപിടിച്ചാണ് പ്രതിരോധം തീര്‍ത്തിരുന്നത്. ഏതാനും മാസങ്ങളുടെ ഇടവേളയില്‍ ഇസ്രയേലും, അമേരിക്കയും രണ്ടാം ഘട്ട അക്രമങ്ങളുമായി ഇറാന്റെ ആകാശത്ത് പറന്നത് പക്ഷെ മറ്റൊരു ഉദ്ദേശത്തോടെയായിരുന്നു. സാക്ഷാല്‍ അയാത്തുള്ളാ അലി ഖമനേനിയുടെ ജീവന്‍!
സംയുക്ത വ്യോമാക്രമണത്തില്‍ പരമോന്നത നേതാവിനൊപ്പം, ഇദ്ദേഹത്തിന്റെ കുടുംബവും, മുതിര്‍ന്ന ഇറാന്‍ നേതൃത്വവുമാണ് ഇല്ലാതായത്. എന്നാല്‍ ഇതിന് മുന്നോടിയായി വലിയ മുന്നൊരുക്കങ്ങളാണ് ഇസ്രയേലും, അമേരിക്കയും നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പ്രധാനമായി മാറിയത് അയാത്തുള്ളയും, അംഗരക്ഷകരും, ഉന്നത ഇറാന്‍ ഉദ്യോഗസ്ഥരും പൂര്‍ണ്ണമായി തങ്ങളുടെ നിരീക്ഷണത്തില്‍ നിര്‍ത്തുന്നതാണ്. 
ഇതിനായി ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇറാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഹാക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം നഗരക്യാമറകളും ഇസ്രയേല്‍ കടന്നുകയറി. സ്വന്തം ജനതയിലെ വിമതരെ പിടികൂടാനും, നിയന്ത്രിക്കാനും ഇറാന്‍ ഉപയോഗിച്ചിരുന്ന ക്യാമറകള്‍ തന്നെയാണ് ഖമനേനിയുടെയും സംഘത്തിന്റെയും ചരമഗീതം എഴുതിയത്.
ക്യാമറ ഹാക്ക് ചെയ്ത് വെച്ചിരുന്നതിനാല്‍ ടെല്‍ അവീവിലും, സതേണ്‍ ഇസ്രയേലിലുമുള്ള മൊസാദ് ഉദ്യോഗസ്ഥര്‍ക്ക് ഗാര്‍ഡുമാരുടെ പ്രവൃത്തി സമയം പോലും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി നടത്തിയ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പരമോന്നത നേതാവിനെ പകല്‍ നടത്തിയ ബോംബിംഗില്‍ കൊലപ്പെടുത്തിയത്.