
















യുദ്ധത്തിന് ആദ്യം പ്രഖ്യാപിച്ചത് അഞ്ച് ദിവസത്തെ ഇളവ്, ഇപ്പോള്‍ അത് പത്ത് ദിവസമായി നീട്ടിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വരം മയപ്പെടുത്തുമ്പോഴും മിഡില്‍ ഈസ്റ്റില്‍ യുദ്ധസന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇതെല്ലാം ചേരുമ്പോള്‍ ഏത് തലത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്ന് ആര്‍ക്കും വലിയ ഉറപ്പൊന്നുമില്ല. ഇറാനാണെങ്കിലും ഒരു വിധത്തിലും അയയാന്‍ ഇല്ലെന്ന മട്ടിലുമാണ്.
ട്രംപിന്റെ യുദ്ധനീക്കങ്ങളില്‍ പെന്റഗണ് ഉള്ളില്‍ തന്നെ ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ മിസൈല്‍ അക്രമണങ്ങളില്‍ ഗുരുതരമായി മുറിവേല്‍ക്കുന്ന യുഎസ് സൈനികരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ ബേസില്‍ നടന്ന അക്രമണത്തില്‍ നിരവധി വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ മിസൈല്‍ പതിക്കുമ്പോള്‍ സേനാംഗങ്ങള്‍ സ്ഥലത്ത് ഉണ്ടായെന്നാണ് യുഎസ്, അറബ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പത്ത് യുഎസ് സൈനികര്‍ക്കെങ്കിലും പരുക്കേറ്റതായാണ് എപിയും, വാള്‍ സ്ട്രീറ്റ് ജേണലിന്റെയും റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞ നാലാഴ്ചയ്ക്കിടെ യുഎസ് കത്തിച്ച ടോമാഹോക് മിസൈലുകളുടെ എണ്ണത്തില്‍ പെന്റഗണ്‍ മേധാവികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇറാന്‍ യുദ്ധം യുഎസിന് വലിയ തോതില്‍ ചെലവ് വരുത്തുന്നുണ്ട്. ഇതിനകം 850 ടോമാഹോക് മിസൈലുകളാണ് യുഎസ് ലോഞ്ച് ചെയ്തത്. വേരിയന്റ് അനുസരിച്ച് 2 മില്ല്യണ്‍ ഡോളര്‍ മുതല്‍ 3.6 മില്ല്യണ്‍ ഡോളര്‍ വരെയാണ് ഓരോന്നിനും വില. 1000 മൈല്‍ അകലെ നിന്ന് വരെ ലക്ഷ്യകേന്ദ്രം കാണാന്‍ ഇത് നേവിക്ക് ശേഷി നല്‍കുന്നു. ഇതെല്ലാമാണ് ട്രംപ് യുദ്ധത്തിന് ഇടവേള നല്‍കുന്നതിലേക്ക് എത്തിച്ചതെന്നാണ് സംശയം ഉയരുന്നത്.