
















പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ റഷ്യന്‍ നിര്‍മിത S-400 വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിന്യാസം കണ്ടെത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര. ഇന്ത്യയ്ക്കുള്ളില്‍ പാക് ചാരന്മാരെയും സ്ലീപ്പര്‍ സെല്ലുകളും സജീവമാക്കിയിരുന്നുവെന്നും ജിതേന്ദ്ര മിശ്ര വെളിപ്പെടുത്തി.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ കമാന്‍ഡറായിരുന്ന മിശ്ര, എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്ററിനുള്ളിലേക്ക് കടന്നുവരുന്നത് തടയുന്നതില്‍ S-400 നിര്‍ണായക പങ്കുവഹിച്ചതായി മിശ്ര പറഞ്ഞു. S-400 എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ പാകിസ്ഥാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിരുന്നതായും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹ സഹായവും ലഭിച്ചിരുന്നതായും മിശ്ര പറഞ്ഞു.
പാക് വിമാനങ്ങള്‍ ആകാശത്തേക്ക് ഉയരുന്ന ഓരോ തവണയും S-400 അവയെ ലക്ഷ്യമിട്ടിരുന്നു. അതിനാല്‍ S-400 ആയിരുന്നു പാകിസ്ഥാന്റെ ഏറ്റവും വലിയ ഭീഷണിയായത്. ഇന്ത്യയുടെ 'സുദര്‍ശന ചക്രം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന S-400 ലോകത്തിലെ ഏറ്റവും നൂതനമായ ദീര്‍ഘദൂര ഭൂതല-വ്യോമ മിസൈല്‍ സംവിധാനങ്ങളിലൊന്നാണ്.
യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങിയ വിവിധ വ്യോമഭീഷണികള്‍ കണ്ടെത്താനും പിന്തുടരാനും തകര്‍ക്കാനും ഇതിന് കഴിയും.