
















കുട്ടി കുറ്റം ചെയ്താല്‍ ഇനി മാതാപിതാക്കളും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഗുരുതരമായ സാഹചര്യങ്ങളില്‍ മാതാപിതാക്കളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതു മുതല്‍ ജയില്‍ശിക്ഷ വരെ നല്‍കാന്‍ കോടതികള്‍ക്ക് അധികാരം ലഭിച്ചേക്കും. എന്നാല്‍ മാതാപിതാക്കളെ ജയിലിലടക്കുന്നത് ഏറ്റവും ഗുരുതരമായ കേസുകളില്‍ മാത്രമായിരിക്കുമെന്ന് യുവജന നീതിന്യായ മന്ത്രി ജേക്ക് റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. ശിക്ഷ വേണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ജഡ്ജിയുടേതായിരിക്കും.
നിലവിലുളള പേരന്റിങ് ഓര്‍ഡറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കുട്ടിയുടെ പെരുമാറ്റം തിരുത്താന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ കോടതി നിര്‍ബന്ധിക്കാവുന്നതാണ്. ഉത്തരവ് ലംഘിച്ചാല്‍ നിലവില്‍ പരമാവധി ആയിരം പൗണ്ടുവരെ പിഴ ചുമത്താം.
മാതാപിതാക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ഉത്തരവാദിത്തവും ഉറപ്പാക്കുന്ന ക്യാരറ്റ് ആന്‍ഡ് സിറ്റിക്ക് സമീപമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് റിച്ചാര്‍ഡ്‌സ് പറഞ്ഞു. പേരന്റിങ് ഓര്‍ഡറുകളുടെ ഉഫയോഗം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്.
2009-10 ല്‍ ആയിരത്തിലേറെ ഉത്തരവുകള്‍ നല്‍കിയിരുന്നെങ്കില്‍ 2022-23 ല്‍ ഇതു 33 ആയി കുറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടി കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ പേരന്റിങ് ഓര്‍ഡര്‍ നല്‍കുന്നത് കോടതി നിലവില്‍ പരിഗണിക്കേണ്ടതുണ്ട്.16,17 വയസ്സുകാരുടെ കാര്യത്തിലും വീണ്ടും കുറ്റകൃത്യം ചെയ്യുന്നത് തടയാന്‍ സഹായിക്കുമെന്ന് കോടതി കരുതുന്ന പക്ഷം ഉത്തരവ് നല്‍കാം. പരാമവധി 12 മാസമാണ് ഒരു ഉത്തരവിന്റെ കാലാവധി. ഇംഗ്ലണ്ടിലും വെയില്‍സിലും നിലവിലുള്ള പത്തുവയസ്സ് എന്ന ക്രിമിനല്‍ ഉത്തരവാദിത്ത പ്രായം ഉയര്‍ത്തണമെന്ന ആഴശ്യവും മന്ത്രി തള്ളി. പ്രായപരിധി ഉയര്‍ത്തുന്നത് നീതിന്യായ സംവിധാനത്തിലുള്ള പൊതുജന വിശ്വാസത്തെ ബാധിക്കുമെന്നാണ് റിച്ചാര്‍ഡ്‌സിന്റെ നിലപാട്.