ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും അന്താരാഷ്‌ട്ര ഏജൻസികളുടെ സഹായത്താൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുടെയും വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും വിദേശ ബന്ധങ്ങളും പ്രവർത്തന മേഖലകളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണമ്മെന്ന് ഇൻഫാം ദേശീയ സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പരിസ്ഥിതിയുടെ മറവിൽ പശ്ചിമഘട്ടത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തിയ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് പിന്നിൽ പ്രവത്തിച്ചവരുടെയും സമിതിയിൽ അംഗങ്ങൾ ആയിരുന്നവരുടെയും ഇവർ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളുടെയും വിദേശ രാജ്യങ്ങളിലെ ആഗോളതല ഫണ്ടിംഗ് ഏജൻസികളുമായുള്ള ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരുത്തേണ്ടതാണ്. കാർബണ്‍ ഫണ്ടിന്റെ അനിയന്ത്രിതമായ ഒഴുക്ക് വിവിധ പദ്ധതികൾക്കായി ഈ പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യയിലേക്ക് തുടരുന്നതായി സംശയിക്കുന്നു. എക്കാലവും പരിസ്ഥിതി സംരക്ഷിക്കുന്നതും നില നിരത്തുന്നതും മണ്ണിനോട് നിരന്തരം ബന്ധമുള്ള കർഷകരാണെന്നുള്ള വസ്തുത പലരും വിസ്മരിക്കുന്നു. കാർഷിക മേഖലയെ തകർത്ത് കൊണ്ടും നാടിന്റെ വികസനത്തെ അട്ടിമറിച്ചു കൊണ്ടും പരിസ്ഥിതി സംരക്ഷണം പ്രചരിപ്പിക്കുന്നവർ ഇന്ത്യയുടെ നാനാവിധമായ വളർച്ചക്ക് തുരങ്കം വയ്ക്കുന്നവരും വിദേശ ശക്തികളുടെ എജൻസികളായി പ്രവർത്തിക്കുന്നവരുമാണെന്ന് ഇൻഫാം ആരോപിച്ചു.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയാർ അഡ്വക്കേറ്റ് വി.സി. സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എം. സി. ജോർജ്, അഡ്വക്കേറ്റ് പി.സി മൈക്കൾ, കെ. മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപാട്ട്, ടോമി ഇളംതോട്ടം, കെ. എസ്. മാത്യൂ മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.