ചാപിള്ളയായി പിറന്ന കുഞ്ഞിന് ജീവന്‍ ബാക്കിയുണ്ടെന്ന് കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് ചികിത്സകള്‍ ലഭ്യമാക്കി ആ ജീവന്‍ രക്ഷിച്ചെടുക്കുകയാണ് ഏത് മെഡിക്കല്‍ ടീമിന്റെയും ഉത്തരവാദിത്വം. എന്നാല്‍ മനുഷ്യത്വം ചില സമയങ്ങളില്‍ മൃഗീയ സ്വഭാവം പുറത്തെടുക്കും. അങ്ങിനെ വരുമ്പോള്‍ ജീവനുകള്‍ രക്ഷിക്കാനുള്ള ഉത്തരവാദിത്വം മറക്കും. ചാപിള്ളയായി പിറന്നതിനാല്‍ കുഞ്ഞ് മരിച്ചതായി രേഖപ്പെടുത്തിയ പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആണ്‍കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ രക്ഷിക്കുന്നതിന് പകരം മോര്‍ച്ചറിയിലെ ഫ്രിഡ്ജില്‍ തള്ളി കുഞ്ഞിനെ തണുത്ത് മരവിപ്പിച്ച് കൊല്ലുകയാണ് അധികൃതര്‍ ചെയ്തത്.
ഖസാക്കിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകം നടത്തിയതിന് രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരെ കൊലപാതക കേസ് ചുമത്തിയിട്ടുണ്ട്. മരിച്ചവരെ സൂക്ഷിക്കുന്ന കോള്‍ഡ് സ്‌റ്റോറേജില്‍ കുഞ്ഞിനെ തള്ളാന്‍ ഹെഡ് ഫിസിഷ്യന്‍ കുവാനിഷ് നൈസാന്‍ബയേവാണ് ഉത്തരവിട്ടത്. കാലിലെ അനക്കം കണ്ട് ജീവന്റെ ലക്ഷണം കുട്ടി പ്രകടിപ്പിച്ചെന്ന് ഇയാള്‍ക്ക് അറിവുണ്ടായെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
അതിരായു റീജ്യണല്‍ പെരിനേറ്റല്‍ സെന്ററിലെ കുവാനിഷിനും, മറ്റൊരു ഒബ്‌സ്‌ട്രെറ്റീഷ്യനും എതിരെയാണ് കൊലപാതക കേസ്. 20 വര്‍ഷം വരെ ജയില്‍ശിക്ഷയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഇവരെ കാത്തിരിക്കുന്നത്. സംഭവവുമായി ബന്ധമില്ലാത്ത ഒരു കൈക്കൂലി കേസില്‍ കുവാനിഷിന്റെ ഫോണ്‍ ഹാക്ക് ചെയ്തപ്പോഴാണ് മെഡിക്കല്‍ കുറ്റകൃത്യം നടത്തിയ വിവരം പുറത്തുവന്നത്. പിറന്ന കുഞ്ഞിന് ജീവനുണ്ടായിട്ടും കുഞ്ഞ് മരിച്ചെന്ന് അലക്ഷ്യമായി ഇയാള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു, അഴിമതി വിരുദ്ധ പോലീസ് മേധാവി വ്യക്തമാക്കി.
കുട്ടി ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം പേപ്പര്‍വര്‍ക്കില്‍ രേഖപ്പെടുത്തിയ രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കുകയായിരുന്നു അവര്‍, മേധാവി കൂട്ടിച്ചേര്‍ത്തു. 'അവര്‍ കുഞ്ഞിനെ മരിക്കാന്‍ വിട്ടു. കുഞ്ഞിനെ മോര്‍ച്ചറിയിലെ റഫ്രിജറേറ്ററില്‍ വെച്ചു. ഇതേക്കുറിച്ച് ഡോക്ടര്‍ ഫോണില്‍ പറഞ്ഞു', ഇതാണ് വിവരം പുറത്തെത്തിച്ചതെന്ന് പോലീസ് പറയുന്നു.