CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 31 Seconds Ago
Breaking Now

ജോലി പോയതിന്റെ വിഷാദം മൂത്ത് എട്ടാം നിലയിലെ ജനലില്‍ നിന്നും കാമുകിയെ തള്ളിത്താഴെയിട്ട് കൊലപ്പെടുത്തി; പിന്നാലെ ചാടി കാമുകനും മരണം വരിച്ചു; സൗത്ത്‌വാര്‍ക്കിലെ ഇരട്ട മരണത്തില്‍ ഞെട്ടിക്കുന്ന കൊലപാതക-ആത്മഹത്യ വിവരങ്ങള്‍ പുറത്ത്

അയല്‍ക്കാരാണ് കരച്ചിലും, ബഹളവും കേട്ട് പോലീസില്‍ വിവരം നല്‍കിയത്

മികച്ച അഭിഭാഷകയാകാന്‍ കൊതിച്ച യുവതിയെ കാമുകന്‍ എട്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. വിഷാദം ബാധിച്ച കാമുകന്‍ പിന്നാലെ ചാടി ആത്മഹത്യയും ചെയ്തു. ടെക് ഡെവലപ്പറായ 33-കാരന്‍ ടോണി ടെയ്‌ലറാണ് കാമുകി റെനേറ്റ പൊന്‍കോവയെ തങ്ങളുടെ ഫ്‌ളാറ്റിന്റെ ജനലില്‍ നിന്നും പുറത്തേക്ക് എറിഞ്ഞത്. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തിയിരുന്നതായി ഇന്‍ക്വസ്റ്റ് വിവരങ്ങള്‍ വ്യക്തമാക്കി. 

33-കാരിയായ പൊന്‍കോവയെ മുഖത്തടിച്ച ശേഷമാണ് ടെയ്‌ലര്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സൗത്ത് ലണ്ടന്‍ സൗത്ത്‌വാര്‍ക്കിലെ വീട്ടില്‍ കിടപ്പുമുറിയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ബെഡ്‌റൂമിലെ ഫര്‍ണീച്ചറിലും, ചുമരിലും, ജനല്‍ ഫ്രെയിമിലും വരെ യുവതിയുടെ രക്തം തെറിച്ചിരുന്നതായി പോലീസ് പറഞ്ഞു. 

പിടിച്ചുനില്‍ക്കാന്‍ ഫ്രെയിമില്‍ പൊന്‍കോവ മുറുകെ പിടിച്ചെങ്കിലും ടെയ്‌ലര്‍ ജനല്‍ സുരക്ഷാ മെക്കാനിസവും കടന്ന് തുറന്ന് ഇവരെ തള്ളിയിട്ടെന്നാണ് ഫിംഗര്‍പ്രിന്റുകള്‍ വ്യക്തമാക്കുന്നത്. സ്ലോവാക്യയില്‍ നിന്നും പഠിക്കാനെത്തിയ യുവതിക്ക് ഏതാനും ആഴ്ചകള്‍ മുന്‍പ് ഒരു ജോലി നഷ്ടമായിരുന്നു, ഇതിന് പകരം ഒരു ജോലി അവര്‍ കണ്ടെത്തുകയും ചെയ്തു. കൂടാതെ രക്ഷിതാക്കള്‍ സാമ്പത്തികമായി പിന്തുണയും നല്‍കിയിരുന്നു. 

അയല്‍ക്കാരാണ് കരച്ചിലും, ബഹളവും കേട്ട് പോലീസില്‍ വിവരം നല്‍കിയത്. 999-ല്‍ വിളിച്ച ഒരു ദൃക്‌സാക്ഷി ഒരു സ്ത്രീയും പുരുഷനും നിലത്തുവീണ് കിടക്കുന്നുവെന്നും, ജീവനുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ലെന്നും അറിയിച്ചു. ടെയ്‌ലര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊന്‍കോവ സുഹൃത്തിനോട് പറഞ്ഞിരുന്നു. സഹായിക്കാന്‍ കാമുകി ശ്രമിച്ചെങ്കിലും ഇതിന് മുന്‍പ് കാര്യങ്ങള്‍ ദുരന്തത്തില്‍ പര്യവസാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.