ചൈനയോട് ലോകം കലിപ്പിലാണ്. ഒരു സമ്മാനം പോലെ വെച്ചുനല്‍കിയ കൊറോണാവൈറസില്‍ ചൈന പ്രാഥമിക ഘട്ടത്തില്‍ നടത്തിയ ഒളിച്ചുകളികളുടെ പ്രത്യാഘാതം നേരിടാത്ത രാജ്യങ്ങള്‍ ഈ ഭൂമിയില്‍ തന്നെ കുറവാണ്. ലോകരാജ്യങ്ങള്‍ കൊറോണയെ പിടിച്ചുകെട്ടാന്‍ പോരാടുമ്പോള്‍ തങ്ങളുടെ ശക്തിപ്രകടനം നടത്തുന്നതിലും, വിവിധ ഭൂപ്രദേശങ്ങളെ അധീനതയിലാക്കാനുമുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ് ചൈന. ഹോങ്കോംഗില്‍ പുതിയ നാഷണല്‍ സെക്യൂരിറ്റി നിയമം കൂടി നടപ്പാക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടുകയാണ് ബ്രിട്ടന്‍.
മുന്‍ ബ്രിട്ടീഷ് കോളനിയിലെ മനുഷ്യാവകാശങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കാനാണ് ചൈന ഒരുങ്ങുന്നതെങ്കില്‍ ഹോങ്കോംഗിലെ മുഴുവന്‍ ജനങ്ങള്‍ക്കും പൗരത്വം നല്‍കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. പുതിയ നാഷണല്‍ സെക്യൂരിറ്റി നിയമം ഹോങ്കോംഗിന്റെ സ്വയംഭരണ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ യുകെയുമായി ഒപ്പുവെച്ച കരാറിലെ നിബന്ധനകളുടെ ലംഘനം കൂടിയാണിത്.
ചൈനയുടെ അധിനിവേശത്തിന് പകരമായി വിസ സിസ്റ്റത്തില്‍ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ബോറിസ് വ്യക്തമാക്കി. ചൈനയുടെ നീക്കങ്ങള്‍ ഹോങ്കോംഗിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ക്ക് കാരണമാകുകയാണ്. ഇതോടെ ഹോങ്കോംഗിലെ ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്‌പോര്‍ട്ടിന് അര്‍ഹതയുള്ള മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്കും അഭയാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുകയാണ്.
ചൈന പുതിയ നാഷണല്‍ സെക്യൂരിറ്റി നിയമം നടപ്പാക്കിയാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറ്റം വരുത്തുമെന്ന് ബോറിസ് ടൈംസില്‍ എഴുതി. ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്‌പോര്‍ട്ടുള്ള ഹോങ്കോംഗില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ 12 മാസത്തെ റിന്യൂവബിള്‍ പിരീഡില്‍ എത്താന്‍ കഴിയും. ഇവര്‍ക്ക് കൂടുതല്‍ ഇമിഗ്രേഷന്‍ അവകാശങ്ങള്‍ നല്‍കും, ജോലി ചെയ്യാനുള്ള അവകാശവും ഇതില്‍ പെടും. ഇതോടെ പൗരത്വത്തിലേക്ക് വഴിതുറക്കുകയും ചെയ്യും, ബോറിസ് വ്യക്തമാക്കി.
1997-ല്‍ ഈ പ്രദേശം ചൈനീസ് ഭരണത്തിന് വിട്ടുനല്‍കിയപ്പോഴാണ് ഹോങ്കോംഗ് ജനതയ്ക്കായി ബിഎന്‍ഒ പാസ്‌പോര്‍ട്ട് സൃഷ്ടിച്ചത്. അടുത്ത മാസം ചൈന പുതിയ നിയമത്തിന്റെ പൂര്‍ണ്ണവിവരം പുറത്തുവിട്ട ശേഷമാകും ബ്രിട്ടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.