
















പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതില്‍ കുറ്റകരമായ അനാസ്ഥ പുലര്‍ത്തിയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം മുറുകുന്നു. എപ്സ്റ്റീന്‍ ബന്ധത്തില്‍ നാണംകട്ട് പുറത്തായ മണ്ടേല്‍സണ്‍ ഔദ്യോഗിക വിവരങ്ങള്‍ പോലും ചോര്‍ത്തിയെന്നാണ് ആരോപണം. ഇതിനിടെ യുഎസ് അംബാസിഡറാക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ഇയാളുമായി നേരില്‍ സംസാരിച്ചില്ലെന്നും കുറ്റസമ്മതം വന്നിട്ടുണ്ട്.
ഇതോടെ സ്റ്റാര്‍മര്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കുറ്റപ്പെടുത്തല്‍. നയതന്ത്ര സേവനത്തിലെ സുപ്രധാന തസ്തിക വെച്ചുനീട്ടുമ്പോള്‍ പ്രധാനമന്ത്രി ഒരാളെ ഇന്റര്‍വ്യൂ ചെയ്യേണ്ട കാര്യമില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ന്യായീകരിക്കുന്നത്. ഇതിനിടെ മണ്ടേല്‍സണ്‍ ആദ്യമായി ജെഫ്രി എപ്സ്റ്റീനെ കാണുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൂട്ടത്തില്‍ മറ്റൊരു നാണക്കേടായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറുമുണ്ട്.
'മണ്ടേല്‍സനെ ബ്രിട്ടീഷ് അംബാസിഡറായി നിയോഗിക്കുന്നതിന് മുന്‍പ് കീര്‍ സ്റ്റാര്‍മര്‍ നേരിട്ട് സംസാരിച്ച് പോലുമില്ലെന്നത് പൂര്‍ണ്ണ വീഴ്ചയാണ്. താനൊരു വമ്പന്‍ അഭിഭാഷകനാണെന്ന് സ്റ്റാര്‍മര്‍ എല്ലാവരോടും പറയും. എന്നിട്ടാണ് എപസ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇയാളെ പരമോന്നതമായ ഓഫീസിലേക്ക് നിയോഗിക്കുന്നതിന് മുന്‍പ് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ പോയത്', കെമി ബാഡെനോക് കുറ്റപ്പെടുത്തി.
രാജ്യത്തിന് ഇതുപോലെ ശ്രദ്ധയില്ലാത്ത പ്രധാനമന്ത്രിയെയല്ല ആവശ്യമെന്നും ടോറി നേതാവ് വിമര്‍ശിച്ചു. കുട്ടിപ്പീഡനങ്ങളില്‍ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയ മണ്ടേല്‍സനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നുവെന്ന് ഈയാഴ്ച പുറത്തുവന്ന രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.