ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ആക്ടിവിസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കുന്നു. ബ്രിസ്റ്റോള്‍, ബര്‍മിംഗ്ഹാം, ഹള്‍, എക്‌സ്റ്റര്‍, പോര്‍ട്‌സ്മൗത്ത് എന്നിവിടങ്ങളില്‍ വമ്പിച്ച പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. യുഎസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ പോലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ചാണ് ലണ്ടനില്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ രംഗത്തിറങ്ങിയത്. കൊറോണാവൈറസിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പോലും മറികടന്നാണ് ആഗോള വംശീയവിരുദ്ധ പ്രതിഷേധങ്ങള്‍ മുന്നേറുന്നത്.
ഹൈഡ് പാര്‍ക്കില്‍ 15000-ഓളം പേരാണ് എത്തിയത്. സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടായതോടെ രോഗം പടരാന്‍ ഇടയാകുമെന്ന ആശങ്കകള്‍ വ്യാപകമാണ്. വെസ്റ്റ്മിന്‍സ്റ്ററില്‍ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടി. ബ്രിസ്‌റ്റോളിലാണ് ഏറ്റവും ശക്തമായ സന്ദേശം നല്‍കുന്ന പ്രതിഷേധം നടന്നത്. കോളേജ് ഗ്രീനില്‍ മുഖം കമിഴ്ത്തി മരിച്ച നിലയില്‍ കിടന്നാണ് ഇവിടെ പ്രതിഷേധം അരങ്ങേറിയത്. ഇതിന് ശേഷം തെരുവുകളില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടന്നു.
പോര്‍ട്‌സ്മൗത്തില്‍ ഗില്‍ഡ്ഹാളിലാണ് ആയിരങ്ങള്‍ ഒത്തുകൂടിയത്. ബര്‍മിംഗ്ഹാമിലെ സെന്റിനെറി സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ എത്തിച്ചേര്‍ന്നു. ഭൂരിഭാഗം പ്രതിഷേധക്കാരും മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കാനാണ് പോലീസും, പ്രാദേശിക അധികൃതരും ജനങ്ങളോട് ആവശ്യപ്പെട്ടത്. ആളുകള്‍ക്ക് സമാധാനപരമായി അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുമെന്ന് ബര്‍മിംഗ്ഹാം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ മാറ്റ് വാര്‍ഡ് പറഞ്ഞു. സാമൂഹിക അകലം പാലിച്ച് പ്രതിഷേധിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിഷേധങ്ങളില്‍ കൂടുതല്‍ ജനം പങ്കാളിയാകാന്‍ തുടങ്ങിയതോടെ സാമൂഹിക അകലം അപ്രത്യക്ഷമാകുന്ന കാഴ്ചയുണ്ട്. വെസ്റ്റ്മിന്‍സ്റ്ററില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ചിലര്‍ പോലീസിനെതിരെ അക്രമത്തിലേക്ക് തിരിഞ്ഞത്. 13 പേരെ ഇവിടെ അറസ്റ്റ് ചെയ്തതായി മെട്രൊപൊളിറ്റന്‍ പോലീസ് പറഞ്ഞു. അതേസമയം ഫ്‌ളോയ്ഡിന്റെ കൊലപാതകം അസഹനീയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതികരണങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായി യുകെയിലെ ചീഫ് കോണ്‍സ്റ്റബിളുമാര്‍ സംയുക്ത പ്രസ്താവന നടത്തി.