
















റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച പണിമുടക്ക് രാവിലെ ആരംഭിക്കുമ്പോള്‍ ഗവണ്‍മെന്റിനും, എന്‍എച്ച്എസിനും, രോഗികള്‍ക്കും ചങ്കിടിപ്പ്. രോഗികള്‍ക്ക് തങ്ങളുടെ ചികിത്സ നഷ്ടമാകുമെന്ന ആശങ്കയാണുള്ളതെങ്കില്‍ മറ്റ് രണ്ട് പേര്‍ക്കും നഷ്ടം വരുന്ന പണവും, പാഴാകുന്ന വാഗ്ദാനങ്ങളുമാണ് വിനയാകുന്നത്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്. 2023-ല്‍ സമരങ്ങള്‍ തുടങ്ങിയ ശേഷം ഇത് 15-ാം റൗണ്ട് പണിമുടക്കാണ് ബിഎംഎ ഡോക്ടര്‍മാര്‍ നടത്തുന്നത്.
ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കത്തിച്ച് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.
3 ബില്ല്യണ്‍ പൗണ്ട് നഷ്ടം ഒഴിവാക്കിയിരുന്നെങ്കില്‍ 1.5 മില്ല്യണ്‍ ഓപ്പറേഷനുകളും, 15 മില്ല്യണ്‍ ഒപി നടത്താനോ, വര്‍ഷത്തില്‍ 75,000 നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാനോ ഉപയോഗിക്കാന്‍ കഴിയുന്ന തുകയാണ്. അതുമല്ലെങ്കില്‍ മൂന്ന് ആശുപത്രികള്‍ പുതുതായി നിര്‍മ്മിക്കാന്‍ കഴിയുന്ന തുകയാണ് സമരങ്ങളില്‍ പാഴാകുന്നത്.
ആറ് ദിവസത്തേക്കാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ഈ സമരം. 26% ശമ്പളവര്‍ദ്ധനവാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം 28.9 ശതമാനം വര്‍ദ്ധന ലഭിച്ച ശേഷമാണ് ഇത്. ഹെല്‍ത്ത് സര്‍വ്വീസിന്റെ സുപ്രധാന ഫണ്ടുകള്‍ ഊറ്റിക്കുടിക്കുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. സമരം പിന്‍വലിച്ച് രോഗികളെയും, രാജ്യത്തെയും പ്രഥമമായി കാണാനാണ് സ്ട്രീറ്റിംഗ് ആവശ്യപ്പെടുന്നത്.