എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് തന്നെയാണ് ബ്രിട്ടനില്‍ ആദ്യ ഘട്ടത്തില്‍ നല്ലൊരു ശതമാനം പേര്‍ക്കും കൊറോണാവൈറസ് പകര്‍ന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് ഉത്തരവാദികള്‍ കൊവിഡ്-19 വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും, നഴ്‌സുമാരും അല്ലെന്നാണ് രാജ്യത്തെ ആന്റിബോഡി സ്‌ക്രീനിംഗ് ഡ്രൈവ് വ്യക്തമാക്കുന്നത്. എന്‍എച്ച്എസിലെ ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍, ഓഫീസ് സ്റ്റാഫ് എന്നിവരായിരുന്നു രഹസ്യമായി സൂപ്പര്‍ സ്‌പ്രെഡിംഗ് നടത്തിയതെന്നാണ് പ്രോഗ്രാം നടത്തുന്ന സര്‍ ജോണ്‍ ബെല്‍ വെളിപ്പെടുത്തുന്നത്.
ചില യുകെ ആശുപത്രികളിലെ ബാക്ക്ഗ്രൗണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്-19 വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരേക്കാളും, നഴ്‌സുമാരേക്കാളും വളരെ ഉയരത്തിലുള്ള ആന്റിബോഡികളാണ് കണ്ടെത്തിയത്. ഇതോടെയാണ് വിവിധ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന രോഗം പിടിപെടുകയും പ്രതിരോധിക്കുകയും ചെയ്ത ആശുപത്രി ക്ലീനര്‍മാരും, പോര്‍ട്ടര്‍മാരുമാണ് വൈറസ് പടര്‍ത്താന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്ന് സര്‍ ജോണ്‍ ബെല്‍ സ്ഥിരീകരിക്കുന്നു. ഇതോടെ വൈറസ് രണ്ടാംഘട്ട വ്യാപനം സംഭവിച്ചാല്‍ കുറഞ്ഞ വേതനക്കാരായ ജോലിക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനുള്ള നടപടികളെക്കുറിച്ചുള്ള ആലോചനയിലാണ് ഹെല്‍ത്ത് മേധാവികള്‍.
'ഉയര്‍ന്ന ആന്റിബോഡി ലെവല്‍ കണ്ടെത്തിയവര്‍ ഫ്രണ്ട്‌ലൈന്‍ ജീവനക്കാരായിരുന്നില്ല, മറിച്ച് പിന്നണിയിലുള്ള ജോലിക്കാരായിരു്‌നനു. ഇവരാണ് ആശുപത്രിയില്‍ സഞ്ചരിക്കുന്നവര്‍. ഈ വിവരം ലഭിച്ചതോടെ രണ്ടാം ഘട്ടം ഉണ്ടായാല്‍ ആശുപത്രികള്‍ പിപിഇയും, സാമൂഹിക അകലവും ഈ ജീവനക്കാര്‍ക്കിടയില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കും', സര്‍ ബെല്‍ വ്യക്തമാക്കി. ഇന്‍പേഷ്യന്റ് വിഭാഗത്തിന് ജീവനക്കാരില്‍ നിന്നോ, മറ്റ് രോഗികളില്‍ നിന്നോ വൈറസ് ലഭിക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ജീവനക്കാരുടെ ആന്റിബോഡി പരിശോധിക്കാന്‍ മേയില്‍ എന്‍എച്ച്എസ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
ആശുപത്രിക്ക് അകത്തെ വ്യാപനം മൂലം 22 ശതമാനം കേസുകളും, 11 ശതമാനം വരെ മരണങ്ങള്‍ക്കും കാരണമായതായി സേജ് ഗ്രൂപ്പ് വ്യക്തമാക്കുകയും ചെയ്തു. മഹാമാരിക്കിടെ ടൂട്ടിംഗിലെ സെന്റ് ജോര്‍ജ്ജ്‌സ് ഹോസ്പിറ്റലില്‍ മൂന്ന് ക്ലീനര്‍മാരാണ് വൈറസ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മെയ് 18 വരെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ജീവനക്കാര്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നില്ല.