
















പണപ്പെരുപ്പത്തിന്റെ ആഘാതം ബ്രിട്ടനെ വരിഞ്ഞുമുറുക്കാന്‍ വൈകില്ലെന്ന് ഉറപ്പിച്ച് കൊണ്ട് വിമാന നിരക്കുകള്‍ കുതിച്ചുയരുന്നു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ ഷോക്ക് കൂടി വരുന്നത്.
ജെറ്റ് ഇന്ധനത്തിന്റെ വിപണി 'ഭ്രാന്തമായി' മുന്നേറുകയാണെന്ന് എനര്‍ജി മാര്‍ക്കറ്റ് എക്‌സ്‌പേര്‍ട്ട് അമൃത സെന്‍ എംപിമാരോട് പറഞ്ഞു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളായി ഇത് മാറുന്നതോടെ യാത്രക്ക് ഇറങ്ങുന്നവര്‍ ഇതിന്റെ ചൂടറിയും. ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയ എസ്എഎ തുടങ്ങിയ നിരവധി എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗള്‍ഫില്‍ നിന്നുള്ള സപ്ലൈയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിമാന കമ്പനികള്‍ ഈ നിലപാട് തുടരാനുള്ള സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് അറ്റ് എനര്‍ജി ആസ്‌പെക്ട്‌സ് സ്ഥാപക കൂടിയായ ഡോ. സെന്‍ കോമണ്‍സ് ട്രഷറി കമ്മിറ്റിയില്‍ വ്യക്തമാക്കി. ലോകത്തിലെ ജെറ്റ് ഇന്ധനം ഭൂരിഭാഗവും ഇവിടെ നിന്നുമാണ് വരുന്നത്.
എല്ലാ ശ്രദ്ധയും ക്രൂഡ് ഓയിലില്‍ ആണെങ്കിലും ജെറ്റ് ഇന്ധനവില സൃഷ്ടിക്കുന്ന ആഘാതം കൂടുതലായിരിക്കുമെന്ന് ഡോ. സെന്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉത്പാദനത്തിന് പകരം വെയ്ക്കാന്‍ നിലവില്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വിമാന നിരക്കുകള്‍ കുതിച്ചുയരാനാണ് സാധ്യത. അടുത്ത ഏതാനും മാസം ഇത് തുടരും, ഡോ. സെന്‍ വ്യക്തമാക്കി.
അതേസമയം ബ്രിട്ടീഷ് എയര്‍വേസ് സമാന്തര പദ്ധതി സൃഷ്ടിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം നിരക്ക് വര്‍ദ്ധനവുകള്‍ ഒഴിവാക്കും. എന്നാല്‍ മറ്റ് പല കമ്പനികളും സര്‍ചാര്‍ജ്ജ് വര്‍ദ്ധനവുകളായി ടിക്കറ്റില്‍ നിരക്ക് കൂട്ടുന്നുണ്ട്.