
















ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ തീമഴ പെയ്യിക്കുമ്പോള്‍ ബ്രിട്ടന് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്. കാരണം എന്താണെന്നല്ലേ, പെട്രോള്‍ മുതല്‍ എനര്‍ജി, മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ് ഈ യുദ്ധം നീങ്ങുന്നത്.
ഇന്നലെ എണ്ണ വില ബാരലിന് 120 ഡോളറിലേക്കാണ് വര്‍ദ്ധിച്ചത്. ഇതിന് ശേഷം 90 ഡോളറിലേക്ക് താഴ്ന്നു. എന്നാല്‍ സൈനിക നീക്കങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്നതിന്റെ പ്രത്യാഘാതം ബ്രിട്ടന്‍ ചുമക്കേണ്ട ഗതികേടാണ്. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ബില്ലുകളുടെ രൂപത്തില്‍ ഇതിന്റെ തിരിച്ചടി അനുഭവപ്പെടും.
കഴിഞ്ഞ ആഴ്ച തന്നെ കാറില്‍ ഇന്ധനം നിറയ്ക്കാനുള്ള ചെലവുകള്‍ വര്‍ദ്ധിച്ചിരുന്നു. ഗ്യാസ് നിരക്കുകള്‍ കൂടി ഉയരുന്നതിനിടെ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 2000 പൗണ്ടിലേക്ക് കുതിച്ചുയരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ ഇന്നലെ മുതല്‍ തങ്ങളുടെ മികച്ച ഡീലുകള്‍ പിന്‍വലിച്ച് തുടങ്ങി. ഇത് വ്യാപകമാകുന്നതോടെ ഹോം ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. എണ്ണ വില ഉയരുന്നത് 'ചെറിയൊരു വില' നല്‍കല്‍ മാത്രമാണെന്ന് ട്രംപിന്റെ പ്രതികരണവും ആശങ്കയാണ്.
പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന ആശങ്കയും മറുവശത്തുണ്ട്. പ്രതിസന്ധി പണപ്പെരുപ്പത്തിന് മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കോമണ്‍സില്‍ വ്യക്തമാക്കി. 5 ശതമാനം വരെ പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
ഈ പ്രശ്‌നം നീണ്ടുനിന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള ആഘാതവും വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതിനൊപ്പം നിരക്കുകള്‍ ഉയരാനുള്ള സാധ്യതയും ഇപ്പോള്‍ വര്‍ദ്ധിക്കുന്നു.