ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നത് ദുരുപയോഗം ചെയ്താല്‍ ഏത് നിമിഷവും സ്വാതന്ത്ര്യത്തിന് ബ്രേക്ക് ഇടുമെന്ന മുന്നറിയിപ്പ് ജനങ്ങള്‍ കാര്യമാക്കിയില്ല, അതിന്റെ പ്രത്യാഘാതം ജനം തന്നെ അനുഭവിക്കണം. സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണുന്നതിന് ഉള്‍പ്പെടെ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തി ബോറിസ് ജോണ്‍സണ്‍ വാക്കുപാലിച്ചു. കുട്ടികളെ സ്‌കൂളില്‍ തിരികെ എത്തിക്കാന്‍ രോഗം കുറച്ച് നിര്‍ത്തേണ്ടത് അനിവാര്യമായതോടെയാണ് ബ്രിട്ടന്‍ പുതിയ വിലക്കുകളിലേക്ക് നീങ്ങിയത്.
ഒരു മാസത്തിനിടെ ഇന്‍ഫെക്ഷന്‍ ഇരട്ടി ഉയര്‍ന്നതോടെയാണ് ബ്രേക്കിട്ടതെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. നിരവധി ബിസിനസ്സ് മേഖലകള്‍ തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രിയുടെ പത്രസമ്മേളനം നടന്നത്. സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നതിന്റെ പരിധിയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നതായി ഒപ്പമുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാന്‍ ചില വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാം തുറക്കുന്നതിനൊപ്പം വൈറസിനെ നിയന്ത്രിക്കാമെന്ന ചിന്ത തെറ്റാണ്. ചില കാര്യങ്ങള്‍ കുറയ്ക്കാന്‍ തയ്യാറായെങ്കില്‍ മാത്രമാണ് ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക. ഇത് പ്രകാരം പൗരന്‍മാര്‍ക്കായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും', പ്രൊഫ. വിറ്റി വ്യക്തമാക്കി. ഇന്ന ആരംഭിക്കാനിരുന്ന ചെറിയ വെഡ്ഡിംഗ് റിസപ്ഷന്‍, ബൗളിംഗ് ആലികള്‍ തുറക്കുന്നതും, കായിക പരിപാടികള്‍ നടക്കുന്നത് ഉള്‍പ്പെടെയുള്ളവ രണ്ടാഴ്ചത്തേക്കാണ് നീക്കിവെച്ചിരിക്കുന്നത്. മ്യൂസിയം, ഗ്യാലറി, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത ശനിയാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധമാകും.
പ്രതിദിനം 4900 പുതിയ ഇന്‍ഫെക്ഷന്‍ വരുന്നതായി കണക്കുകള്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. മാറ്റ് ഹാന്‍കോക്, ഋഷി സുനാക്, മൈക്കിള്‍ ഗോവ് ഉള്‍പ്പെടെയുള്ള വിശ്വസ്തരായ മന്ത്രിമാര്‍ക്കൊപ്പം ബോറിസ് യോഗവും ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയറിന്റെയും, വെസ്റ്റ് യോര്‍ക്ക്ഷയറിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നോര്‍ത്തേണ്‍ ലോക്ക്ഡൗണ്‍ ഇന്‍ഫെക്ഷന്‍ നിരക്ക് ഉയര്‍ന്നാല്‍ രാജ്യവ്യാപകമായി മാറുമെന്ന് ബോറിസ് മുന്നറിയിപ്പ് നല്‍കി.