
















കൈയ്യാലപ്പുറത്തെ തേങ്ങയായി യുഎസും, ഇസ്രയേലും, ഇറാനും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍. ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ട് പോകാമെന്ന നിലയിലേക്കാണ് എത്തുന്നത്. തെഹ്‌റാന്റെ മിസൈലുകള്‍ ഇപ്പോഴും മിഡില്‍ ഈസ്റ്റിലേക്ക് പറന്നെത്തുന്നത് തുടരുകയാണ്.
രണ്ട് ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആറാഴ്ച നീണ്ട സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് അന്തരീക്ഷം ഡൊണാള്‍ഡ് ട്രംപിന്റെ പിടിവിടുന്നുവെന്ന സൂചനയുമുണ്ട്.
ഹോര്‍മുസ് കടലിടുക്ക് അടച്ചത് പൂര്‍ണ്ണമായി മാറ്റാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. ലെബനണിലെ ഇസ്രയേല്‍ അക്രമം തുടരുന്നതിന്റെ പേരിലാണ് ഷിപ്പിംഗ് റൂട്ടില്‍ നിയന്ത്രണം. ചൊവ്വാഴ്ച രാത്രി പ്രഖ്യാപനം വന്ന ശേഷം കടലിടുക്കിലൂടെ ഏതാനും കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. സുരക്ഷിതമായി കടന്നുപോകാന്‍ ഷിപ്പിംഗ് കമ്പനികളോട് വന്‍തുക ടോളായി ആവശ്യപ്പെടുന്നുണ്ട്.
'ഇറാന്റെ പ്രവൃത്തി മോശമാണ്. ഹോര്‍മുസിലൂടെ എണ്ണ കടന്നുപോകാന്‍ അനുവദിക്കുന്ന രീതി ശരിയല്ല. ഇതല്ല നമ്മള്‍ പറഞ്ഞ കരാര്‍', ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ക്രിമിനല്‍ കടന്നുകയറ്റം നടത്തിയ യുഎസ്, ഇസ്രയേല്‍ എന്നിവരില്‍ നിന്നും ബ്ലഡ് മണി ആവശ്യപ്പെടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പ്രഖ്യാപിച്ചു.
വരുത്തിവെച്ച നഷ്ടത്തിന് നഷ്ടപരിഹാരം ചോദിക്കും. രക്തസാക്ഷികളായവര്‍ക്ക് ബ്ലഡ് മണി കിട്ടണം, യുദ്ധത്തില്‍ മുറിവേറ്റവര്‍ക്ക് ദിയയും കിട്ടണം, അയാത്തൊള്ള മൊജ്താബ ഖമനേനിയുടേതായുള്ള സന്ദേശം ഇറാന്‍ ടിവി സംപ്രേക്ഷണം ചെയ്തു.