ഒരു മില്ല്യണ്‍ ആളുകളുടെ ജീവിതോപാധി കൊവിഡ് മഹാമാരിയില്‍ തുലഞ്ഞതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബോറിസ് ജോണ്‍സണ്‍ മയക്കം വിട്ടുണരണമെന്ന് ലേബര്‍ പാര്‍ട്ടിയും, കൂടുതല്‍ ദുരിതങ്ങളാണ് കാത്തിരിക്കുന്നതെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 2009ന് ശേഷം ആദ്യമായി ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ വിവരം ഇന്ന് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുമെന്നാണ് കരുതുന്നത്.
ആളുകളെ ജോലിയില്‍ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി അനിവാര്യമാണെന്ന് യൂണിയനുകള്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. 'ഇതില്‍ കൂടുതല്‍ ശബ്ദത്തില്‍ അപകടമണി മുഴങ്ങില്ല', ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സെസ് ഒ'ഗ്രേഡി പറഞ്ഞു. മാര്‍ച്ച് മുതല്‍ ജൂലൈ അവസാനം വരെ ഏകദേശം 730,000 പേരെയാണ് കമ്പനികള്‍ പേറോളില്‍ നിന്നും നീക്കിയത്.
സ്വയം തൊഴില്‍ ചെയ്യുന്നവരും പ്രതിസന്ധി കാലഘട്ടത്തില്‍ ദുരിതം നേരിട്ടു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 238,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതോടെ ഏകദേശം 1 മില്ല്യണ്‍ ജനങ്ങള്‍ക്ക് ജീവനോപാധി നഷ്ടമായെന്ന് ഉറപ്പായി. ഇതിലും വലിയ ദുരന്തം കാത്തിരിക്കുന്നതായുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ല.
തല്‍ക്കാലത്തേക്ക് ജോലിയുള്ളവരും, എന്നാല്‍ ഫര്‍ലോംഗ് സ്‌കീം പോലുള്ളവ അവസാനിക്കുമ്പോള്‍ പുറത്താവാന്‍ സാധ്യത നേരിടുകയും ചെയ്യുന്നവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുന്നില്ല. ബുധനാഴ്ച പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കും. വരാനിരിക്കുന്ന മാസങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.