സ്വര്‍ണ്ണക്കടത്തു കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിട്ടയച്ചു. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പമിരുത്തി ഒന്‍പതു മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നടന്നത്. സ്വപ്നയടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും അന്വേഷണ സംഘം വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ കൂടി നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സ്പ്പ്, ടെലിഗ്രാം ചാറ്റുകള്‍ സ്വപ്ന ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഡിഡാക്കില്‍ നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ രേഖകള്‍ 2000 ജി.ബിയുണ്ടെന്ന് അന്വേഷണ സംഘം എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ തെളിവുകളും ഡിജിറ്റലും രേഖകളും മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍ മൊഴിയും ഡിജിറ്റല്‍ രേഖകള്‍ മുന്‍ നിര്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിലെ ഉത്തരങ്ങളും പൊരുത്തപ്പെട്ടില്ലെങ്കില്‍ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹവും ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കാന്‍ തക്കവണ്ണം തെളിവുകള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറില്‍ നിന്നും ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് ശിവശങ്കറെ വിട്ടയച്ചതെന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന് ഈ ഘട്ടത്തില്‍ ക്ലീന്‍ ചിറ്റില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
ജൂലൈ 22,27 തീയതികളിലായിരുന്നു ഇതിനു മുമ്പ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രണ്ടു ദിവസവും എട്ടു മണിക്കൂറിനുമേല്‍ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. സ്വപ്നയുമായി വ്യക്തപരമായ സൗഹൃദത്തിനപ്പുറം സ്വര്‍ണ്ണക്കടത്തടക്കമുള്ള ഇടപാടുകളേക്കുറിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ അന്നു മൊഴി നല്‍കിയത്. സമാനമായ മൊഴി തന്നെയായിരുന്നു സ്വപ്നയും നല്‍കിയത്.
ഇരുവരുടെയും മൊഴികള്‍ സമാനമാണെങ്കിലും കള്ളക്കടത്തിനായി ഗൂഡാലോചന നടന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് സ്വപ്നയ്ക്കായി എടുത്തു നല്‍കിയത് ശിവശങ്കറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒപ്പം വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിടാക്കില്‍ നിന്നും ലഭിച്ച കമ്മീഷനെന്ന് സ്വപ്ന അവകാശപ്പെട്ട ഒരു കോടി രൂപ തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്തിരുന്നു. ബാങ്ക് ഇടപാടികള്‍ക്കായി സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും മൊഴി നല്‍കിയിരുന്നു.ഇത്തരത്തിലുള്ള സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടികളില്‍ ശിവശങ്കറിന്റെ പങ്കുണ്ടോയെന്നാണ് എന്‍.ഐ.എ പരിശോധിയ്ക്കുന്നത്.