കൊവിഡ് ഐസൊലേഷനില്‍ നിന്നും പുറത്തുവന്ന പ്രധാനമന്ത്രി വീണ്ടും ജനരോഷവും, സ്വന്തം എംപിമാരുടെ രോഷവും ഏറ്റുവാങ്ങുന്നു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ മദ്യപാന പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും, പ്രധാനമന്ത്രി അതില്‍ പങ്കെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് രൂപപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നം.10ല്‍ ഇത്തരം പാര്‍ട്ടികള്‍ നടക്കാന്‍ അനുമതി നല്‍കിയതില്‍ തന്റെ ഭാഗത്ത് നിന്നും പിശക് സംഭവിച്ചെന്നും, ഇതില്‍ ഖേദമുണ്ടെന്നുമാണ് ബോറിസ് ആവര്‍ത്തിക്കുന്നത്.
എന്നാല്‍ സ്വന്തം മദ്യവുമായി വരാന്‍ ആവശ്യപ്പെട്ട പാര്‍ട്ടികള്‍ ജോലിയുമായി ബന്ധപ്പെട്ട പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് പോയെന്ന പ്രധാനമന്ത്രിയുടെ വാദം രോഷം ശമിപ്പിക്കുന്നതിന് പകരം ഇത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന പേരില്‍ താന്‍ രാജിവെയ്ക്കുമോയെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ നുണപറഞ്ഞ ബോറിസിന്റെ സ്ഥാനം തെറിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചില ടോറി എംപിമാര്‍.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട റെഡ് വാളില്‍ നിന്നുള്ള ഒരു സംഘം എംപിമാരാണ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി പാര്‍ട്ടിയുടെ 1922 കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് കത്തയയ്ക്കുന്നത്. കണ്‍സര്‍വേറ്റീവ് നേതൃപോരാട്ടത്തിലേക്ക് നയിക്കാന്‍ 20-ഓളം എംപിമാര്‍ രഹസ്യചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു വോട്ടിംഗിന് 54 പേരുടെ അവിശ്വാസമാണ് ആവശ്യം.
ഏഴ് എംപിമാര്‍ ഇതിനകം കത്തയച്ചിട്ടുണ്ട്. നടപടികള്‍ രഹസ്യമായതിനാല്‍ ഇതില്‍ കൂടുതല്‍ എംപിമാരുടെ കത്ത് ലഭിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പ് ഓക്ക്‌ലാന്‍ഡ് എംപി ഡെഹെന്നാ ഡേവിസണ്‍, മറ്റൊരു ടോറി അലീസിയ കിയേണ്‍സ് എന്നിവരാണ് വിമത ടീമിനെ നയിക്കുന്നതെന്നാണ് സൂചന. ബര്‍മിംഗ്ഹാം നോര്‍ത്ത്ഫീല്‍ഡില്‍ നിന്നുള്ള ഗാരി സാംബ്രൂക്, വെസ്റ്റ് ഡോര്‍സെറ്റിലെ ക്രിസ് ലോഡര്‍ എന്നിവര്‍ക്കും പ്രധാന പങ്കുണ്ടെന്നാണ് കരുതുന്നത്.