ബ്രിട്ടനില്‍ പണപ്പെരുപ്പം കുതിച്ചുയരുകയാണ്. സകല മേഖലകളിലും വില വര്‍ദ്ധന പ്രകടമാണ്. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലപാട്. എന്നാല്‍ ഇതിനെല്ലാം ഒടുവില്‍ 1970-കളില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച കടുപ്പമേറിയ ആയുധം ബാങ്ക് പ്രയോഗിച്ചേക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.
പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലേക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് ഭവനഉടമകള്‍ക്ക് മോര്‍ട്ട്‌ഗേജ് പേയ്‌മെന്റുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തിച്ച് അന്ന് പണിനടത്തിയത്. വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ ഈ ആയുധം വീണ്ടും പ്രയോഗിക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. 1975ല്‍ പണപ്പെരുപ്പം 25 ശതമാനത്തിന് മുകളില്‍ എത്തുകയും, സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കുകയും ചെയ്തിരുന്നു.
പലിശ നിരക്ക് ഉയര്‍ത്തുകയാണ് പണപ്പെരുപ്പത്തിന് എതിരെ പൊരുതാന്‍ കേന്ദ്ര ബാങ്കുകളുടെ ഒരു ആയുധം. ഇതുവഴി കടത്തിന്റെ ചെലവ് ഉയര്‍ത്തി, കുടുംബങ്ങള്‍ക്ക് ബജറ്റ് കൂടുതല്‍ കര്‍ശനമാക്കി വിനിയോഗിക്കേണ്ട അവസ്ഥ സൃഷ്ടിച്ച്, ഉയരുന്ന വിലകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ് ഇത്. 1970കളുടെ അവസാനത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 17 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റിനും, ഹൗസിംഗ് വിപണിയെ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തെ ലോക്ക്ഡൗണും, സര്‍ക്കാര്‍ ധനസഹായങ്ങളുമാണ് ബ്രിട്ടീഷുകാരുടെ സമ്പാദ്യം ഉയര്‍ത്തിയതും, തല്‍ഫലമായി വില ഉയരുന്നതും. ഉക്രെയിന്‍ യുദ്ധം എണ്ണ, ഭക്ഷ്യ വിലകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. കൊവിഡ് മൂലം വിതരണശൃംഖല തടസ്സപ്പെട്ടതും പണപ്പെരുപ്പത്തിന് കാരണമാണ്. ഏപ്രില്‍ മാസത്തില്‍ യുകെയിലെ പണപ്പെരുപ്പം 9 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുകയും, മോര്‍ട്ട്‌ഗേജ് നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.