കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നേക്കുമെന്ന ആശങ്കയിലാണ് ബ്രിട്ടന്‍. കോവിഡിനൊപ്പം ജീവിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആരോഗ്യമേഖല താറുമാറായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി തുടര്‍ച്ചയായി കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ മേഖലയ്ക്ക് വീണ്ടും കേസുകള്‍ ഉയരുന്നത് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.
വാക്‌സിന്‍ പ്രതിരോധമുള്‍പ്പെടെ നടത്തിയ ശേഷമാണ് ബ്രിട്ടന്‍ ഇളവുകള്‍ നല്‍കിയത്. എന്നാല്‍ ഇതുഫലം കാണുന്നില്ല. കഴിഞ്ഞ ഒരാഴ്ച ബ്രിട്ടനില്‍ കോവിഡ് വ്യാപന തോത് കുതിച്ചു മൂന്നിരട്ടിയായിരുന്നു. രാജ്യത്തിന്റെ പലയിടത്തും 18ല്‍ ഒരാള്‍ വീതം കോവിഡ് രോഗിയാണെന്നതാണ് അവസ്ഥ. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കില്‍ ജൂണ്‍ 24ന് യുകെയില്‍ ആകെ ഉണ്ടായിരുന്നത് 2.3 മില്യണ്‍ രോഗികളായിരുന്നു. മുന്‍ ആഴ്ചയിത് 1.7 മില്യണായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുകയാണ്. ജീവനക്കാരുടെ ക്ഷാമവും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണവും ആശങ്കയാകുകയാണ്.
ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ ബി എ 4, ബി എ 5 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. പൊതു ഇടത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാലും മുമ്പത്തെ അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കോവിഡ് വ്യാപനം രൂക്ഷമാണ്. വടക്കന്‍ അതിര്‍ത്തികളില്‍ പലയിടത്തും 18ല്‍ ഒരാള്‍ വീതം കോവിഡ് രോഗികളാണ്. കുറച്ചു കാലമായുള്ള ഹോളിഡേ ആഘോഷങ്ങളും ജനക്കൂട്ടവും കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
പഴയ കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചു കൊണ്ടുവരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ബോറിസ് നല്‍കിയിട്ടില്ല.