അനധികൃത കുടിയേറ്റത്തിന് എതിരായ ഗവണ്‍മെന്റ് നടപടികളെല്ലാം തന്നെ പരാജയപ്പെടുകയാണ്. ഇംഗ്ലീഷ് ചാനല്‍ അപകടകരമായ രീതിയില്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുമ്പോള്‍ ഇവരെ റുവാന്‍ഡയിലേക്ക് അയച്ച് അഭയാര്‍ത്ഥി അപേക്ഷകള്‍ പരിഗണിക്കാനുള്ള പദ്ധതി ഹൈക്കോടതിയില്‍ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിക്കുന്നുവെന്ന കണക്ക് കൂടി പുറത്തുവന്നതോടെ ഋഷി സുനാക് ഗവണ്‍മെന്റ് തീച്ചൂളയിലാണ്.
നിയമപരമായ കുടിയേറ്റത്തിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംഗതി കൈവിട്ട് പോകുമെന്നതാണ് അവസ്ഥ. വര്‍ദ്ധിച്ച കുടിയേറ്റം ഹൗസിംഗ്, എന്‍എച്ച്എസ്, പബ്ലിക് സര്‍വ്വീസ് എന്നിവയില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളും, സമ്മര്‍ദവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാന്‍ ആവശ്യമായ മിനിമം സാലറി പരിധി വര്‍ദ്ധിപ്പിക്കാനുള്ള ആലോചന സജീവമാകുന്നത്.
മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ അവതരിപ്പിച്ച പദ്ധതി പ്രകാരം കുടിയേറ്റക്കാരുടെ മിനിമം ശമ്പളം 40,000 പൗണ്ടായി നിശ്ചയിക്കാന്‍ ആലോചിച്ചിരുന്നു. ഈ പദ്ധതിക്ക് ഋഷി സുനാക് പച്ചക്കൊടി വീശിയിരുന്നതായാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ വരുന്നത്. കുടിയേറ്റം നിയന്ത്രിക്കാനുള്ള നാലിന പദ്ധതിയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ 26,000 പൗണ്ടുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ശമ്പളപരിധി 40,000 പൗണ്ടായാണ് ഉയര്‍ത്തേണ്ടിയിരുന്നത്.
കഴിഞ്ഞ ആഴ്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഈ പദ്ധതിക്ക് പിന്തുണ അറിയിച്ച് ഋഷിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ ഇതിന് പകരം മിനിമം സാലറി 33,000 ആയി വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നതെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഗ്രാജുവേറ്റ് വിസകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും, നിയമപരമായി കുടിയേറുന്നവര്‍ക്ക് ഒപ്പം കൂട്ടാന്‍ കഴിയുന്ന ഡിപ്പന്‍ഡന്റ്‌സിന്റെ എണ്ണം കുറയ്ക്കാനും, സ്റ്റുഡന്റ് വിസാ അപേക്ഷകളില്‍ റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളിലെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള പദ്ധതികളും ബ്രാവര്‍മാന്‍ അവതരിപ്പിച്ചിരുന്നു.
കുടിയേറ്റം തനിക്ക് വിനയായി മാറുന്ന ഘട്ടത്തില്‍ ഇനി പ്രധാനമന്ത്രി ഏത് തരത്തില്‍ നീങ്ങുമെന്നത് സുപ്രധാനമാണ്. കുടിയേറ്റം വളരെ ഉയര്‍ന്ന തോതിലാണെന്ന് ഋഷി സമ്മതിച്ചിട്ടുണ്ട്. 'വിദ്യാര്‍ത്ഥികള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഡിപ്പെന്‍ഡന്റ്‌സിന്റെ എണ്ണം കടുപ്പിച്ച് നേരത്തെ നടപടിയെടുത്തത് ഇവരുടെ വര്‍ദ്ധന മൂലമാണ്. ഈ വിധത്തില്‍ എണ്ണം കുറയ്ക്കാന്‍ നടപടിയുണ്ടാകും', പ്രധാനമന്ത്രി പറയുന്നു.