ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് ഭീകരര്‍ 1400 പേരെയാണ് കൂട്ടക്കൊല ചെയ്തത്. എന്നാല്‍ ഇതിന് ഇസ്രയേല്‍ മനഃപ്പൂര്‍വ്വം വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് ലേബര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ വാദം. ഗാസയില്‍ അധിനിവേശം നടത്താനുള്ള പച്ചക്കൊടി വീശാനാണ് ഇതിന് വഴിയൊരുക്കിയതെന്നാണ് ലേബര്‍ സ്ഥാനാര്‍ത്ഥി അസര്‍ അലിയുടെ വാദം.
റോച്ച്‌ഡേലില്‍ 9000 വോട്ടിന്റെ ഭൂരിപക്ഷമുള്ള സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ലേബര്‍. സംഘര്‍ഷത്തില്‍ നേതാവ് കീര്‍ സ്റ്റാര്‍മറുടെ നിലപാട് സ്വന്തം എംപിമാരുടെ തന്നെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും അസര്‍ അലി ആരോപിക്കുന്നു.
രഹസ്യ റെക്കോര്‍ഡിംഗിലാണ് അസര്‍ അലിയുടെ വാദങ്ങള്‍ പുറത്തായത്. ഇതോടെ ഗാസയിലെ തിരിച്ചടിയുടെ പേരില്‍ ഇസ്രയേലിനെ അപലപിക്കാന്‍ തയ്യാറാകാത്ത കീര്‍ സ്റ്റാര്‍മറുടെ നിലപാടില്‍ ലേബര്‍ പാര്‍ട്ടിയില്‍ വീണ്ടും തര്‍ക്കം പുകയും.
അതേസമയം അസര്‍ അലിയുടെ നിലപാട് ജൂത സമൂഹവും, എംപിമാരും തള്ളിക്കളഞ്ഞു. ജൂതന്‍മാരെ കൂട്ടക്കൊല ചെയ്യാന്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് മനഃപ്പൂര്‍വ്വം അനുവദിച്ചുവെന്ന ആരോപണം ഞെട്ടിക്കുന്നതാണ്, നോര്‍ത്ത് വെസ്റ്റ് ഫ്രണ്ട്‌സ് ഓഫ് ഇസ്രയേല്‍ കോ-ചെയര്‍മാന്‍ റാഫി ബ്ലൂം പറഞ്ഞു.
വാക്കുകള്‍ വിവാദമായതോടെ അലി ഖേദപ്രകടവുമായി രംഗത്തെത്തി. പറഞ്ഞ വാക്കുകള്‍ ബുദ്ധിമുട്ടിപ്പിക്കുന്നതും, അറിവില്ലാത്തതുമാണെന്ന് അലി സമ്മതിക്കുന്നു. ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേല്‍ ബന്ദികളെ ഇപ്പോഴും തടങ്കലില്‍ വെച്ചിരിക്കുകയാണ്.