സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തില്‍ അറസ്റ്റിലായ കൗമാരക്കാരന്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍, റുവാന്‍ഡയില്‍ നിന്നും യുകെയിലെത്തിയ കുടുംബത്തിലെ അംഗമെന്ന് റിപ്പോര്‍ട്ട്. കാര്‍ഡിഫില്‍ ജനിച്ച 17-കാരന്‍ പത്ത് വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം മേഴ്‌സിസൈഡിലേക്ക് എത്തുന്നത്. കൊലപാതക, വധശ്രമ കേസുകളില്‍ ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ഒടുവിലായി ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങിയതായി മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. ആറും, ഏഴും വയസ്സുള്ള പെണ്‍കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. ആറ് മുതല്‍ 11 വയസ്സ് പ്രായമുള്ള എട്ട് കുട്ടികളാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. അഞ്ച് കുട്ടികളും, രണ്ട് മുതിര്‍ന്ന സ്ത്രീകളും ഗുരുതരാവസ്ഥയിലാണ്.
അതേസമയം കത്തിക്കുത്തും, കൊലപാതകവും സൗത്ത്‌പോര്‍ട്ടില്‍ കലാപത്തിന് തിരികൊളുത്തി. അക്രമികള്‍ പോലീസ് വാന് തീകൊളുത്തുകയും, നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെരുവുകളില്‍ സമാധാനം വേണമെന്ന് ഹൃദയം തകര്‍ന്ന സൗത്ത്‌പോര്‍ട്ടിലെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
കത്തികുത്തില്‍ ജീവന്‍ നഷ്ടമായ പെണ്‍കുട്ടികള്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍ വിജില്‍ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു അക്രമങ്ങള്‍. 'മരിക്കും വരെ ഇംഗ്ലീഷുകാരന്‍' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കലാപകാരികള്‍ സൗത്ത്‌പോര്‍ട്ട് പള്ളിയ്ക്കും, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലേക്കും എത്തിയത്. ഇവിടെ ഇവര്‍ കല്ലേറ് നടത്തിയപ്പോഴാണ് സംരക്ഷിക്കാനെത്തിയ പോലീസുകാര്‍ക്ക് പരുക്കേറ്റത്.