ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ലൈംഗിക ആരോപണങ്ങള്‍ നേരിട്ട് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ഇരകളെ സംരക്ഷിക്കാനുള്ള നയങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ച് ജനറല്‍ സിനഡ്. സ്വതന്ത്ര സുരക്ഷ നല്‍കാനുള്ള പുതിയ നയങ്ങള്‍ ഇരകളെ അമിതമായി അനുകൂലിക്കുന്നുവെന്ന് പറഞ്ഞാണ് ഇത് സ്വീകരിക്കേണ്ടെന്ന് സിനഡ് വോട്ടിനിട്ട് തീരുമാനിച്ചത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശാജനകമാണെന്നും, കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കിവെയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അതിജീവിതരുടെ പ്രതിനിധികള്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി പുറത്തുവരുന്ന ലൈംഗിക പീഡന കഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതുവിശ്വാസം തകര്‍ക്കുകയും, കാന്റര്‍ബറി മുന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച ഓഫീസര്‍മാരെ ബിഷപ്പുമാരുടെ നിയന്ത്രണത്തില്‍ നിന്നും മാറ്റി പുതിയ സ്വതന്ത്ര ബോഡിയുടെ ഭാഗമാക്കി മാറ്റണമെന്നാണ് അതിജീവിതര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തല്‍ക്കാലം ഈ നയം വേണ്ടെന്നും, കൂടുതല്‍ മാറ്റങ്ങള്‍ നടത്തിയ ശേഷം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് മാറാമെന്നുമാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.
അവതരിപ്പിച്ച മോഡല്‍ നിലവില്‍ വന്നെങ്കില്‍ സുരക്ഷ ഉറപ്പാക്കുന്ന അധികാരം ചര്‍ച്ചിന്റെ കൈയില്‍ നിന്നും പുറത്തുപോകുമായിരുന്നു. ഈ പരിപാടി തല്‍ക്കാലം വേണ്ടെന്നാണ് സിനഡിന്റെ തീരുമാനം. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ചര്‍ച്ചിലെ ചൂഷണങ്ങളെ കുറിച്ച് അന്വേഷിച്ച ഇന്‍ഡിപെന്‍ഡന്റ് സേഫ്ഗാര്‍ഡിംഗ് ബോര്‍ഡിലെ ഡെയിം ജസ്വീന്ദര്‍ സംഘേര പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പക്കല്‍ ഈ നിയന്ത്രണം ഏല്‍പ്പിക്കുന്നത് ഇനി വിശ്വസിക്കാവുന്ന കാര്യമല്ല. നിലവിലെ സിസ്റ്റം ചൂഷണം തടയുന്നതില്‍ പരാജയപ്പെട്ടു. ഒപ്പം മറച്ചുവെയ്ക്കലുകളും ഉണ്ടായി. നിലവില്‍ സ്വതന്ത്ര ബോഡി വേണ്ടെന്ന് പറയുന്നത് പദ്ധതി വീണ്ടും നീട്ടിവെയ്ക്കാനുള്ള തന്ത്രമാണ്, സംഘേര ചൂണ്ടിക്കാണിച്ചു.