ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇസ്രയേല്‍ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കള്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. മെയ് മാസം മുതല്‍ക്ക് മാത്രം ഇസ്രയേല്‍ ഇത്തരത്തില്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ജൂണ്‍ 20ന് ഇത്തരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ദിവസം മാത്രം 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിരുന്നു. ജിഎച്ച്എഫിന്റെ വിതരണം സാഹചര്യം വഷളാക്കുന്നുവെന്നാണ് യുനിസെഫിന്റെ വിമര്‍ശനം. ഭക്ഷണം വാങ്ങാന്‍ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധമേഖലകള്‍ ഏതെന്നത് സംബന്ധിച്ച് പൊതുജന അവബോധമില്ലാത്തത് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. സഹായ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴേയ്ക്കും ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ടാകും. ഗാസയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുമ്പോഴായിരിക്കും വിവരം പങ്കുവെയ്ക്കുക. അതിനാല്‍ തന്നെ ആളുകള്‍ക്ക് വിവരം യഥാസമയം ലഭിക്കാതെ വരുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ വ്യക്തമാക്കിയിരുന്നു.